കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ സോണാലി ഗുഹ തന്നെ പാർട്ടിയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജിക്ക് കത്തെഴുതി. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് സോണാൽ ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നത്. പാര്‍ട്ടി വിട്ടതിൽ ക്ഷമ ചോദിക്കുന്നാതായും അവർ ശനിയാഴ്ച അയച്ച കത്തിൽ വ്യക്തമാക്കി. ട‌്വിറ്ററിലൂടെ അവർ തന്നെയാണ് കത്ത് പുറത്തുവിട്ടത്.
'മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു. അവിടെ എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. ഒരു മത്സ്യത്തിന് വെള്ളത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത പോലെ എനിക്ക് ദീദിയില്ലാതെ ജീവിക്കാന്‍ കഴിയില്ല. ദീദിയെന്നോട് ക്ഷമിക്കണം. താങ്കളെന്നോട് ക്ഷമിച്ചില്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എന്നെ തിരിച്ചു വരാനനുവദിക്കുക. ശിഷ്ടകാലം നിങ്ങളുടെ വാത്സല്യമെനിക്കനുഭവിക്കണം'- അവർ കത്തിൽ ആവശ്യപ്പെട്ടു.
നാല് തവണ എംഎല്‍എയായിരുന്ന ഗുഹ മുഖ്യമന്ത്രിയുടെ നിഴലായി കണക്കാക്കപ്പെട്ടിരുന്ന നേതാവാണ്. തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ടിവി ചാനലുകളില്‍ വൈകാരികമായി പ്രതികരിക്കുകയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയുമായിരുന്നു സോണാലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ