ബംഗളൂരു: കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിന്റെ കാരണം പറഞ്ഞ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി. ഇതോടെ റോഡിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ഡ്യയിലാണ് സംഭവം.
മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെയാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. ഈ സമയം കോവിഡ് പരിശോധന കൗണ്ടർ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പറയുന്നു.
ഇതിനിടെ വേദന കൂടിയതോടെ സോനു ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും ഇതിനിടെ ലേബർ വാർഡിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സോനുവിനെ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി ഗൈനക്കോളജി വിഭാഗം മേധാവി ഡോ സരിത പറഞ്ഞു.
അന്ന് ആശുപത്രിയിൽ കിടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. വേദന കൂടിയതോടെയാണ് പിറ്റേദിവസം ആശുപത്രിയിലെത്തിയതെന്ന് സരിത പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ