ബംഗളൂരു: 17 കാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു. രഹസ്യ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കൈയേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബംഗളൂരുവിന് സമീപം ഹലസുരുവിലാണ് ദാരുണ സംഭവം. ഹലസുരു സ്വദേശിയും വിദ്യാർഥിയുമായ നന്ദു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നന്ദുവിന്റെ അമ്മ ഗീത (37) സൃഹൃത്ത് ശക്തിവേലു (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗീതയുടെ വീട്ടിലേക്ക് ശക്തിവേലു വരുന്നത് നന്ദു എതിർത്തിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് ഇയാൾ വീണ്ടും വീട്ടിലെത്തിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗീതയും ശക്തിവേലുവിന്റെ ഒപ്പം ചേർന്നു. വാക്കേറ്റം കടുത്തതോടെ ശക്തിവേലു അടുക്കളയിൽ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തി. ബഹളം കേട്ടെത്തിയ സമീപവാസികൾ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവുമായി പിരിഞ്ഞതിന് ശേഷം ഗീത മർഫി ടൗണിലെ വീട്ടിലാണ് നന്ദുവിനോടൊപ്പം താമസിച്ചിരുന്നത്. ഇതിനിടെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഓട്ടോഡ്രൈവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. ഇയാൾ മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ കേസുകളിൽ നേരത്തേ പ്രതിയായിരുന്നുവെന്ന് ഹലസുരു പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ