ചണ്ഡീഗഢ്: പാത്രം ഹോമകുണ്ഡമാക്കി ഹോട്ടൽമുറിയിൽ വച്ചു നടത്തിയ ഒളിച്ചോട്ടകല്ല്യാണം അസാധുവാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതി. 20 വയസുകാരിയും 19 വയസുകാരനും തമ്മിൽ നടത്തിയ വിവാഹത്തിന് സാധുതയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷ ആവശ്യപ്പെട്ട് ദമ്പതികളാണ് കോടതിയെ സമീപിച്ചത്.
സെപ്തംബർ 26ന് തങ്ങൾ വിവാഹിതരായി എന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. എന്നാൽ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ രേഖകളായി സർട്ടിഫിക്കറ്റോ കല്യാണ ഫോട്ടോയോ ഉണ്ടായിരുന്നില്ല. തെളിവായി ഹാജരാക്കിയത് പാത്രത്തിൽ വെച്ച ഹോമകുണ്ഡവും സിന്ദൂരവും ആയിരുന്നു. ആൺകുട്ടി ഹോട്ടലിൽ വെച്ച് സിന്ദൂരം അണിയിച്ചുവെന്നും ആചാരപ്രകാരം പാത്രത്തിൽ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുമ്പിൽ പരസ്പരം മാലചാർത്തിയെന്നു ഇരുവരും കോടതിയിൽ പറഞ്ഞു. ഇരുവരുടേയും കുടുംബങ്ങളിൽ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.
അതേസമയം ഹോമകുണ്ഡം പാത്രത്തിലാക്കി, ഹോട്ടൽ മുറിയിൽ വെച്ച് നടത്തിയ കല്യാണത്തിന് സാധുതയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ദമ്പതികൾക്ക് 25,000 രൂപ കോടതി പിഴയിടുകയും ചെയ്തു. ഇവർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ