കൊയമ്പത്തൂർ; ഒരു വയസുകാരൻ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മുത്തശ്ശി അറസ്റ്റിൽ. ആർഎസ് പുരം അൻപകം വീഥിയിൽ നാഗലക്ഷ്മിയെ (54) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞു കരഞ്ഞപ്പോൾ ബിസ്കറ്റ് കവർ വായിൽ തിരുകിയതാണ് മരണത്തിന് കാരണമായത്. ആർഎസ് പുരം കൗലിബ്രൗൺ റോഡിൽ നിത്യാനന്ദന്റേയും നന്ദിനിയുടേയും മകൻ ദുർഗേഷാണ് മരിച്ചത്.
കുടുംബപ്രശ്നങ്ങൾ കാരണം നിത്യാനന്ദനുമായി പിരിഞ്ഞ നന്ദിനി മകനൊപ്പം നാഗലക്ഷ്മിയോടൊപ്പമാണു താമസം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി ബുധനാഴ്ച രാത്രി ജോലിക്കു പോയപ്പോഴാണ് സംഭവമുണ്ടായത്. കളിക്കുകയായിരുന്ന ദുർഗേഷ് നിലത്തു നിന്ന് എന്തോ എടുത്തു വായിലിട്ടപ്പോൾ നാഗലക്ഷ്മി അടിച്ചു. കുഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ബിസ്കറ്റിന്റെ കവർ വായിൽ തിരുകി തൊട്ടിലിൽ കിടത്തി. പിന്നീടു വീട്ടുജോലികൾ പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടെത്തുകയായിരുന്നു.
നന്ദിനി ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞു തൊട്ടിലിൽ ചലനമറ്റു കിടക്കുന്നതു കണ്ട് സായിബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കുട്ടി നേരത്തേ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ദേഹത്തു മുറിവുകൾ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണു നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്. വായിൽ ബിസ്കറ്റ് കവർ തിരുകിക്കയറ്റിയതിനാൽ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നു പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ