ചണ്ഡീഗഢ്: പഞ്ചാബില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ വെടിയേറ്റ് മരിച്ചു. ഗുരുദാസ്പുരിലാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ മരിച്ചത്.
ഫുര്‍ല ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. വനിതാ ഗ്രാമ മുഖ്യയുടെ ഭര്‍ത്താവടക്കമുള്ളവരാണ് മരിച്ചത്.
ഫുര്‍ല ഗ്രാമത്തിലുള്ള സുഖ്‌രാജ് സിങ്, ഇയാളുടെ സുഹൃത്തുക്കളായ ജമാല്‍ സിങ്, നിഷാന്‍ സിങ് എന്നിവരാണ് മരിച്ചത്. എതിര്‍ സംഘത്തില്‍പ്പെട്ട ഒരാളും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സുഖ്‌രാജ് സിങ് ബിയാസ് നദിക്ക് സമീപത്തെ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴാണ് സംഭവം. ഇവര്‍ ഇവിടെ എത്തിയ സമയത്ത് അടുത്ത ഗ്രാമമായ ദസൂയയില്‍ നിന്ന് നിര്‍മല്‍ സിങ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.
ആക്രമണത്തിനിടെ ഇരു സംഘവും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ