ചെന്നൈ: ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളെ കൊണ്ട് മാത്രം സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചെന്ന് പരാതി. തമിഴ്‌നാട്ടിലെ ഇറോഡ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരെയാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ആറ് ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞു പിടിച്ചാണ് പ്രധാനാധ്യാപിക ഇത്തരത്തില്‍ ശുചിമുറി വൃത്തിയാക്കാന്‍ നിയോഗിച്ചതെന്നു പരാതിയില്‍ പറയുന്നു. ഹെഡ്മിസ്ട്രസ് എംഎസ് ഗീത റാണിക്കെതിരെ ശുചിമുറി വൃത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അമ്മ ജയന്തിയാണ് പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ത്ഥിക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു. ഇതങ്ങനെയാണ് പിടിപെട്ടതെന്ന് ചോദിച്ചപ്പോഴാണ് മകന്‍ ദിവസവും സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന കാര്യം പറഞ്ഞത്. അവിടെ വച്ച് കുട്ടിക്ക് നിരന്തരം കൊതുകു കടിയേല്‍ക്കുന്നതാണ് രോഗം വരാന്‍ കാരണമായതെന്നും ജയന്തി പറയുന്നു.
പിന്നീടൊരിക്കല്‍ മറ്റൊരു രക്ഷിതാവും വിദ്യാര്‍ത്ഥികളിലൊരാള്‍ ശുചിമുറി വൃത്തിയാക്കി വരുന്നത് കണ്ട് കാര്യം തിരക്കി. അപ്പോഴാണ് പ്രാധാനാധ്യാപിക ശുചിമുറി ദിവസവും വൃത്തിയാക്കണമെന്ന് സ്‌കൂളിലെ കുറച്ച് ദളിത് വിദ്യാര്‍ത്ഥികളോട് പറഞ്ഞതായുള്ള വിവരം അറിഞ്ഞത്. പിന്നാലെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.
കേസെടുത്തതായും പ്രധാനാധ്യാപികയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം കേസായെന്ന് അറിഞ്ഞതിന് പിന്നാലെ പ്രധാനാധ്യാപിക ഒളിവില്‍ പോയി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ