ചെന്നൈ: എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പനീര്‍സെല്‍വം വിഭാഗത്തെ പാടെ തള്ളി എടപ്പാടി പളനിസാമിയുടെ ആധിപത്യം. ഒ പനീര്‍ സെല്‍വം വിഭാഗം കൊണ്ടുവന്ന 23 പ്രമേയങ്ങള്‍ ജനറല്‍ കൗണ്‍സില്‍ തള്ളി. പാര്‍ട്ടി ഒറ്റ നേതാവില്‍ മാത്രം കേന്ദ്രീകരിക്കണമെന്ന പ്രമേയം മാത്രമാണ് അംഗീകരിച്ചത്. ഒ പനീര്‍ സെല്‍വത്തിന് നേരെ കുപ്പിയേറുണ്ടായി. യോഗത്തില്‍ നിന്ന് ഒപിഎസ് ഇറങ്ങിപ്പോയി.
കൗണ്‍സിലില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. ജൂലൈ 11ന് ചേരുന്ന ജനറല്‍ കൗണ്‍സില്‍ അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും പിന്തുണക്കുന്നവര്‍ അറിയിച്ചു. എന്നാല്‍, ജനറല്‍ കൗണ്‍സില്‍ വീണ്ടും വിളിക്കാന്‍ തീരുമാനമില്ലെന്നാണ് പനീര്‍സെല്‍വത്തെ പിന്തുക്കുന്നവര്‍ പറയുന്നത്.
ഡയസില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഒപിഎസിന് നേരെ വാട്ടര്‍ ബോട്ടില്‍ വലിച്ചെറിഞ്ഞത്. വീഴാന്‍ പോയ അദ്ദേഹത്തെ സുരക്ഷാ ജീവനക്കാരന് താങ്ങിനിര്‍ത്തി. യോഗ സ്ഥലത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോഴും അദ്ദേഹത്തിന് നേരെ കുപ്പിയേറുണ്ടായി.
യോഗ വേദിക്ക് പുറത്ത് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ തടിച്ചു കൂടിയിരുന്നു. ഇപിഎസ്, ഒപിഎസ് പക്ഷക്കാര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഇപിഎസിന് അനുകൂലമായി എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ഇപിഎസ് പ്രവര്‍ത്തിക്കുന്നതെന്നും ഒപിഎസ് വിഭാഗം ആരോപിച്ചു.
അതേസമയം, എഐഎഡിഎംകെയിലെ തമ്മിലടി ചൂണ്ടിക്കാട്ടി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും രംഗത്തെത്തി.തന്റെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ തമ്മിലടിച്ച് ഇല്ലാതായി എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഈ വാർത്ത കൂടി വായിക്കാം വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി ഉദ്ധവ്; സഖ്യം വിടാന്‍ ശിവസേന, മടങ്ങിവരാന്‍ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ