ബംഗളൂരു: കർണാടകത്തിലെ ഏറ്റവും പഴക്കമുള്ള സിവിൽ കേസുകളിലൊന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് യുയു ലളിതിന്റെ ഇടപെടലിലൂടെ ലോക് അദാലത്തിൽ പരിഹരിച്ചു. കന്നഡ കവികളായ എൻഎസ് ലക്ഷ്മിനാരായണ ഭട്ട്, ഗോപാലകൃഷ്ണ അഡിഗ എന്നിവരുടെ ബന്ധുക്കൾ കക്ഷികളായ 53 വർഷം പഴക്കമുള്ള കേസാണ് മൈസൂരു ലോക് അദാലത്തിലൂടെ തീർപ്പാക്കിയത്.
1969ൽ അമ്മയുടെ പേരിൽ മൈസൂരുവിലുള്ള സ്വത്തിനെച്ചൊല്ലി നാല് സഹോദരിമാരാണ് അവരുടെ അഞ്ച് സഹോദരൻമാർക്കെതിരെ കോടതിയെ സമീപിച്ചത്. സ്വത്തിൽ സഹോദരൻമാർക്ക് തുല്യ വിഹിതം ലഭിച്ചു. സഹോദരിമാർക്ക് ഒന്നും കിട്ടിയില്ല.
ഇതോടെയാണ് അമ്മയുടെ പേരിലുള്ള 64 ലക്ഷം രൂപ അവകാശപ്പെട്ടതാണെന്ന് ഉന്നയിച്ച് സഹോദരിമാർ കോടതിയെ സമീപിച്ചത്. തുടർന്ന് തുക ഒൻപത് മക്കൾക്കും തുല്യമായി വീതിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻമാരും കോടതിയിൽ ഹർജി നൽകി. ഒടുവിൽ സഹോദരീ സഹോദരൻമാരുടെ മൂന്നാം തലമുറയാണ് കേസ് നടത്തിയത്.
വർഷങ്ങളോളം നീണ്ടുപോയ കേസ് ദേശീയ ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് യുയു ലളിതിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ലോക് അദാലത്ത് നടക്കുന്ന വേളയിൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയായിരുന്ന സഹോദരിമാരിൽ ഒരാളുടെ വാദം വീഡിയോ കോൺഫറൻസിലൂടെ ജസ്റ്റിസ് ലളിത് കേട്ടു.
തുടർന്ന് സ്വത്തും പണവും സഹോദരിമാരുടെ അവകാശികളുമായി പങ്കുവയ്ക്കാൻ ജസ്റ്റിസ് ലളിത് നിർദ്ദേശിക്കുകയായിരുന്നുവെന്ന് മൈസൂരു ജില്ലാ സെഷൻസ് ജഡ്ജി എംഎൽ രഘു പറഞ്ഞു. വിവിധ കോടതികളിലായി നീണ്ടു പോയ കേസിൽ 40 സാക്ഷികളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ