ചെന്നൈ: തമിഴ്‌നാട്ടില്‍ കാമുകിയുടെ സുഹൃത്തിന്റെ ഈദ് പാര്‍ട്ടിക്കിടെ, ബിരിയാണിക്കൊപ്പം യുവാവ് ഏകദേശം രണ്ടുലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും വിഴുങ്ങി. എനിമ കൊടുത്ത് യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍ സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുത്തു.
ചെന്നൈയിലാണ് സംഭവം. ജ്വല്ലറി കടയില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് ഈദ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ ക്ഷണിച്ചവരുടെ കൂട്ടത്തില്‍ സുഹൃത്തും സുഹൃത്തിന്റെ കാമുകനും ഉണ്ടായിരുന്നു. പാര്‍ട്ടിക്കിടെ ബിരിയാണി കഴിക്കുന്നതിനിടെയാണ് വിലപ്പിടിപ്പുള്ള ആഭരണങ്ങള്‍ 32കാരനായ കാമുകന്‍ വിഴുങ്ങിയത്.
പാര്‍ട്ടി കഴിഞ്ഞ് നോക്കിയപ്പോഴാണ് ഡയമണ്ട് നെക്ലസും സ്വര്‍ണ മാലയും ഡയമണ്ട് പതക്കവും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. കബോര്‍ഡില്‍ വച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. അതിഥികളോട് വിവരം തിരക്കുന്നതിനിടെയാണ് സുഹൃത്തിന്റെ കാമുകനെ കുറിച്ച് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ചോദ്യം ചെയ്യലില്‍ കാമുകന്‍ കുറ്റസമ്മതം നടത്തി. വയറില്‍ സ്‌കാനിങ് നടത്തിയപ്പോള്‍ ആഭരണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് എനിമയിലൂടെ ആഭരണങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു. നെക്ലസിന് 95000 രൂപ വില വരും. എന്നാല്‍ പതക്കം ലഭിച്ചിട്ടില്ല. വയറില്‍ നിന്ന് പതക്കം ലഭിക്കുന്നതിന് ഡോക്ടര്‍ മരുന്ന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് ഈദ് പാര്‍ട്ടി സംഘടിപ്പിച്ച സ്ത്രീ പരാതി പിന്‍വലിച്ചു. ആഭരണങ്ങള്‍ വിഴുങ്ങുന്ന സമയത്ത് 32കാരന്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ബിരിയാണിക്കൊപ്പം യുവാവ് ആഭരണങ്ങള്‍ വിഴുങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ