ന്യൂഡൽഹി; കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോഗം ചേരും. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളിൽ അവലോകനയോഗം ചേരുന്നത്.
അതിനിടെ കോവിഡ് കേസുകൾ വർധിക്കുന്നത് രാജ്യത്ത് ആശങ്കയാവുകയാണ്. ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ഡൽഹിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേർക്കാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഈ മാസം 10,11 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ടു സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മോക്ഡ്രില്ലിന് മുമ്പായി തന്നെ ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. സംസ്ഥാനങ്ങളില്‍ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് കോവിഡ് അവലോകനയോഗം ചേര്‍ന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി, ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ