ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം വീണ്ടും പ്രശ്‌നത്തില്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയെ കുറിച്ചുള്ള തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പരാമര്‍ശത്തിനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎഡിഎംകെ രംഗത്തെത്തി. മുന്‍ പരിചയമില്ലാത്ത അണ്ണാമലൈയുടെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അണ്ണാ ഡിഎംകെ പ്രമേയം പാസാക്കി.
ജയലളിതയെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ സഖ്യം ഉപക്ഷിക്കുമെന്ന് എഐഎഡിഎംകെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗമാണ് അണ്ണാമലൈയ്ക്ക് എതിരെ പ്രമേയം പാസാക്കിയത്. 1998ല്‍ ജയലളിതയുടെ സഹായത്താലാണ് ബിജെപി ആദ്യമായി രാജ്യത്ത് അധികാരത്തിലെത്തിയത് എന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കാന്‍ അണ്ണാമലൈ യോഗ്യനല്ല. അദ്ദേഹം വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം. അദ്ദേഹത്തിന് സഖ്യം നിലനിര്‍ത്താന്‍ താത്പര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ജയിക്കണമെന്ന് ആഗ്രഹമില്ലെന്നും തങ്ങള്‍ സംശയിക്കുന്നതായി എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിമാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അങ്ങനെ തമിഴ്‌നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാമായി എന്നുമായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.
അതേസമയം, എഐഎഡിഎംകെ വിമര്‍ശനത്തിന് എതിരെ ബിജെപിയും രംഗത്തെത്തി. സഖ്യത്തില്‍ ആരും വല്ല്യേട്ടന്‍ ചമയേണ്ടതില്ല എന്നായിരുന്നു ബിജെപി നേതാക്കളുടെ മറുപടി.
ഈ വാർത്ത കൂടി വായിക്കൂ മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ കെമിക്കല്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; നാലുപേര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ