പുതുച്ചേരി: ദുർമന്ത്രവാദത്തിലൂടെ മുൻ കാമുകനെ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗവേഷക വിദ്യാർത്ഥിയിൽ നിന്ന് ലക്ഷങ്ങൾ കവർന്നതായി പരാതി. പോണ്ടിച്ചേരി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയാണ് തട്ടിപ്പിന് ഇരയായത്. ആറ് ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു തട്ടിപ്പ്.
ആറ് മാസം മുൻപാണ് യുവതി കാമുകനുമായി പിരിയുന്നത്. അതിനിടെയാണ് കുടുംബം, പ്രണയം, ബിസിനസ് എന്നിവിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ദുർമന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് ഇൻസ്റ്റഗ്രാമിൽ പരസ്യം കാണുന്നത്. തുടർന്ന് മെസേജിലൂടെ യുവതി ബന്ധപ്പെടുകയായിരുന്നു. പ്രത്യേക പൂജകൾ നടത്തിയാൽ ആൺസുഹൃത്ത് തിരിച്ചുവരും എന്ന് യുവതിക്ക് ഉറപ്പു നൽകി. പൂജയ്ക്കായി യുവതിയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. ഓൺലൈനായാണ് പണം നൽകിയത്.
തുടർന്ന് ഇവർ യുവതിയുടെയും ആൺസുഹൃത്തിന്റെയും ഫോൺനമ്പർ വാങ്ങി. ആൺസുഹൃത്തിന്റെ ഫോണിൽ നിന്ന് കോൾ വരുമെന്നും അത് എടുക്കരുതെന്നും പറഞ്ഞു. ആ ദിവസം തന്നെ യുവതിയുടെ ഫോണിലേക്ക് ആൺസുഹൃത്തിന്റെ നമ്പരിൽനിന്ന് കോൾ വന്നു. തുടർന്ന് തട്ടിപ്പുകാർ പലതവണയായി കൂടുതൽ പണം ആവശ്യപ്പെട്ടു. 10 ദിവസത്തിനിടെ പലതവണയായി 5.84 ലക്ഷം രൂപയാണ് യുവതി നൽകിയത്. എന്നാൽ പിന്നീട് കാമുകന്റെ വിവരം ഇല്ലാതിരുന്നതോടെ യുവതിക്ക് സംശയമായി. തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്.
പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ മറ്റോ ഉപയോഗിച്ചായിരിക്കും സുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിക്ക് കോൾ വന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ