ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നിര്‍ദേശം പുറപ്പെടുവിച്ചേക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതുസംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായാണ് വിവരം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടപടികളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്നും, പ്രവര്‍ത്തനങ്ങളെക്കുറിച്ച് കമ്മീഷനെ അറിയിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തടയാന്‍ കമ്മീഷന്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്.
സിബിഐ തന്നെ "പീഡിപ്പിക്കുന്നുവെന്നും തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ശ്രമങ്ങൾ തടസ്സപ്പെടുത്തുന്നു എന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതിയിരുന്നു. ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം മഹുവയുടെ ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐക്കെതിരെ മഹുവ രംഗത്തെത്തിയത്. കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മഹുവ മൊയ്ത്ര.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ