അബുദാബി; മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ ഏറ്റെടുത്ത് രാജകുടുംബം. യുഎഇ രാജകുമാരൻ ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലുവിൽ നിക്ഷേപം നടത്തിയത്. 7600 കോടി രൂപയോളം നൽകിയാണ് ഓഹരി സ്വന്തമാക്കിയിരിക്കുന്നത്. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ്.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ് ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനി കൂടിയാണ് റോയൽ ഗ്രൂപ്പ്. യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് തഹ് നൂൻ.
ഓഹരി കൈമാറ്റം സംബന്ധിച്ച് ലുലു ഗ്രൂപ്പോ റോയൽ ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നും സൂചനയുണ്ട്. യുഎഇയും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 7.4 ബില്യൻ ഡോളറാണ് ലുലുവിന്റെ മുൻവർഷത്തെ വിറ്റുവരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ