ഗണിതശാസ്ത്ര പ്രതിഭ കൊണ്ട് ലോകത്തെ ഞെട്ടിച്ച ശകുന്തളാ ദേവിയെത്തേടി മരണാനന്തരം ആ ബഹുമതിയെത്തി. 'ഹ്യൂമൻ കമ്പ്യൂട്ടർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശകുന്തളാ ദേവിയുടെ ഗിന്നസ് റെക്കോർഡിന്റെ ഔദ്യോഗിക രേഖ കൈമാറി. നേട്ടം സ്വന്തമാക്കി നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. മകൾ അനുപമ ബാനർജിയാണ് അമ്മയ്ക്കുള്ള അംഗീകാരം ഏറ്റുവാങ്ങിയത്.
1980 ജൂൺ 18നാണ് അതിസങ്കീർണ ഗണിതസമസ്യയ്ക്ക് 28 സെക്കൻഡിൽ ഉത്തരം കണ്ടെത്തി ശകുന്തളാ ദേവി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. ക്രമമില്ലാതെ തിരഞ്ഞെടുത്ത രണ്ട് 13 അക്ക സംഖ്യയെ ഞൊടിയിടയിൽ ഗുണിച്ചായിരുന്നു നേട്ടം. ഔദ്യോഗിക സർട്ടിഫിക്കേഷൻ നൽകുന്ന പതിവ് അന്ന് ഇല്ലാതിരുന്നതുമൂലം സാക്ഷ്യപത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ശകുന്തളാ ദേവിയായി വിദ്യാ ബാലൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ഇന്ന് റിലീസിനെത്തുകയാണ്. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി ലോകം കീഴടക്കി 'ഹ്യൂമൻ കമ്പ്യൂട്ടറാ'യ കഥയാണ് അവതരിപ്പിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെ അനുപമയുമായി ബന്ധപ്പെട്ടപ്പോഴാണ് ശകുന്തള ദേവിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വിവരമറിഞ്ഞത്. തുടർന്നു ഗിന്നസ് വേൾഡ് റെക്കോർഡ്സ് സംഘത്തെ ബന്ധപ്പെടുകയായിരുന്നു.
ആമസോൺ പ്രൈമിലൂടെയാണ് ശകുന്തള ദേവി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി പിക്ചർസ് നെറ്റ്വർക്‌സ് പ്രൊഡക്ഷൻസും അബുൻഡാനിയ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ