ഇസ്‍ലാമാബാദ്: ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ പിന്തുണയിൽ 'കാവൻ' ഇനി പുതിയ ജീവിതത്തിലേക്ക് കടക്കും. വർഷങ്ങൾ നീണ്ട ഏകാന്തവാസം അവസാനിപ്പിച്ച് ആനയെ കാട്ടിലേക്കു തുറന്നു വിടാൻ തീരുമാനിച്ചു. 35 വർഷത്തോളമായി ഇസ്‍ലാമാബാദിലെ മാർഗസർ മൃഗശാലയിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു കാവൻ. 'ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്നാണ് കാവൻ വിശേഷിക്കപ്പെട്ടിരുന്നത്.
കംബോഡിയയിലെ വന്യമൃഗ സങ്കേതത്തിലേക്കായിരിക്കും ആനയെ കൊണ്ടുപോവുക. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി ങ്കേതത്തിൽ ഇതിനകം 80ലധികം ആനകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.
1985ൽ ശ്രീലങ്ക സമ്മാനമായി നൽകിയ കാവൻ ഇസ്‍ലാമാബാദ് കാഴ്ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു. 2012ൽ ഇണ ചെരിഞ്ഞ ശേഷം കാവൻ അക്രമാസക്തനാകുന്നതെന്നാണ് കാഴ്ചബംഗ്ലാവ് അധികൃതർ പറയുന്നത്. ഇസ്‍ലാമാബാദ് മൃഗശാലയിലെ മോശം സാഹചര്യങ്ങൾ കൂടി ചേർന്നതോടെ ആരോഗ്യനില വഷളായി. ഇതോടെ, കാവനുവേണ്ടി ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ ശബ്ദമുയർത്തി.
ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിൽ ആനയെ കംബോഡിയയിലേക്ക് മാറ്റാൻ ഇസ്‍ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ മേയിൽ ഉത്തരവിട്ടിരുന്നു. അമിതഭാരമുള്ള കാവന് ആരോഗ്യപരിശോധന നടത്തി യാത്രയ്ക്കുള്ള അനുമതി നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ