"രാത്രി കറങ്ങാൻ ഇറങ്ങിയപ്പോൾ ഒരു ചായ കുടിക്കാൻ തോന്നി, പക്ഷെ ആ സമയത്ത് ഞങ്ങൾ ഉണ്ടായിരുന്ന പ്രദേശത്തൊന്നും ഒരു ചായക്കട കണ്ടെത്താൻ കഴിഞ്ഞില്ല", പലരും പതിവായി അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ് ഇതെങ്കിലും സുഹൃത്തുക്കളായ മന്നു ശർമ്മയും അമിത് കശ്യപും സ്വന്തമായി ഒരു ചായക്കട തുടങ്ങിയാലോ എന്ന് ചിന്തിച്ചത് ഇവിടെനിന്നാണ്. ആഢംബരം എന്ന് വിശേഷിപ്പിക്കുന്ന ഓഡി കാറിൽ ചായ വിറ്റാണ് ഇരുവരും ശ്രദ്ധനേടിയിരിക്കുന്നത്.
70 ലക്ഷത്തോളം രൂപ വിലയുള്ള ഓഡി കാറിന്റെ ഡിക്കി ചായക്കടയാക്കി മാറ്റുകയായിരുന്നു ഇവർ. വീട്ടിൽ ചായ ഉണ്ടാക്കിപ്പഠിച്ച് വ്യത്യസ്ത റെസിപ്പികൾ പരീക്ഷിച്ചുനോക്കിയൊക്കെയാണ് ഇവർ കച്ചവടം നടത്തുന്നത്. ഒരു ചായക്ക് വില 20 രൂപ മാത്രം. കഴിഞ്ഞ ആറ് മാസമായി അന്ധേരിയിലെ ലോഖണ്ഡ്‌വാല എന്ന സ്ഥലത്ത് ഓഡി ടീ (OD Tea) പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ, ഓഡി കാറിൽ ചായ വിൽക്കാമെന്ന ആശയം മാത്രമല്ല ഇവരുടെ ചായയുടെ സ്വാദും ശ്രദ്ധനേടിക്കഴിഞ്ഞു. "ഈ വഴി പോകുമ്പോഴൊക്കെ ഇവരുടെ ഒരു ചായ കുടിക്കാൻ തോന്നും", രണ്ട് മാസത്തോളമായി ഇവിടെനിന്ന് സ്ഥിരം ചായകുടിക്കുന്ന ഒരാൾ പറഞ്ഞു.
ഹരിയാന സ്വദേശിയാണ് മന്നു ശർമ്മ. ഓഡി ടീ തുടങ്ങുന്നതിന് മുമ്പ് ആഫ്രിക്കയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഒപ്പമുള്ള പഞ്ചാബ് സ്വദേശിയായ അമിത് കശ്യപ് പകൽ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങും വൈകുന്നേരങ്ങളിൽ ചായ വിൽപ്പനയുമാണ് ചെയ്യുന്നത്. "സൈക്കിൾ ചവിട്ടി പോകുന്നവർ മുതൽ ജാഗ്വാർ ഓടിക്കുന്നവർ വരെ ചായ കുടിക്കും. അത്ര സാമ്പത്തിക ശേഷി ഇല്ലാത്ത ആളുകളാണ് ചായ വിൽക്കാനിറങ്ങുന്നത് എന്ന ചിന്താഗതി തെറ്റാണെന്ന് തെളിയിക്കാൻ ഞങ്ങളുടെ ഈ ഓഡി കാറിലെ ചായക്കട വഴി സാധിച്ചിട്ടുണ്ട്", മന്നു ശർമ്മ പറഞ്ഞു. ആദ്യ സംരംഭത്തിന് ലഭിച്ച പിന്തുണ ഭാവിയിൽ ഓഡി ടീയുടെ കൂടുതൽ ഫ്രാഞ്ചൈസികൾ തുടങ്ങാൻ ഇവരെ പ്രേരിപ്പിക്കുന്നുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ