ന്യൂഡല്‍ഹി: ബിസിസിഐയ്‌ക്കെതിരെ വീണ്ടും ശ്രീശാന്ത് നിയമയുദ്ധം തുടങ്ങുന്നു. ഒത്തുകളി കേസില്‍ കുറ്റവിമുക്തനായിട്ടും തന്റെ മേല്‍ ചുമത്തിയ ആജീവനാന്ത വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറാവാത്തതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിക്കുന്നത്.
മുപ്പത്തിയഞ്ച് വയസായി തനിക്കിപ്പോള്‍. ഇപ്പോഴും ബിസിസിഐ തനിക്കെതിരായ കടുത്ത നടപടികള്‍ തുടരുകയാണ്. വിലക്ക് മാറ്റി ക്രിക്കറ്റിലേക്ക് മടങ്ങി എത്താന്‍ അനുവദിക്കണം എന്ന് ശ്രീശാന്ത് കോടിയില്‍ ആവശ്യപ്പെടുന്നു. ഒത്തുകളി ആരോപണം നേരിട്ട അസ്ഹറുദ്ദീനോടും തന്നോടും രണ്ട് സമീപനമാണ് ബിസിസിഐയ്‌ക്കെന്നും ശ്രീശാന്ത് ചൂണ്ടിക്കാണിക്കുന്നു.
അസ്ഹറുദ്ദിന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയാണ്. ഇതേ ആനുകൂല്യം എന്തുകൊണ്ട് ശ്രീശാന്തിന് ലഭിക്കുന്നില്ല എന്ന് ശ്രീശാന്തിന് വേണ്ടി കോടതിയില്‍ ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. ഒത്തുകളിയില്‍ പിടിക്കപ്പെട്ട മറ്റ് താരങ്ങള്‍ക്ക് മൂന്ന് നാല് വര്‍ഷമാണ് വിലക്ക്. അങ്ങിനെ വരുമ്പോള്‍ ശ്രീശാന്തിന് മേല്‍ വിധിച്ചിരിക്കുന്ന ആജിവനാന്ത വിലക്ക് അംഗീകരിക്കാനാവില്ല. പ്രാദേശി ക്രിക്കറ്റ് ക്ലബുകള്‍ക്ക് വേണ്ടി പോലും ശ്രീശാന്തിന് ഇപ്പോള്‍ കളിക്കാനാവുന്നില്ല. കളിക്കാനുള്ള ആഗ്രഹമുണ്ട് ശ്രീശാന്തിന്. ഇംഗ്ലണ്ടില്‍ നിന്നുംമറ്റും ഓഫറുകളും വരുന്നുണ്ട്. എന്നാല്‍ ആജീവനാന്ത വിലക്ക് മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ ശ്രീശാന്തിന് മേലുള്ള വിലക്ക് മാറ്റാനാവില്ലെന്നും, വിലക്ക് മാറ്റിയാല്‍ വരും തലമുറയ്ക്ക് അത് തെറ്റായ സന്ദേശം നല്‍കുമെന്നും ബിസിസിഐ കോടതിയില്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു പറഞ്ഞു. ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനം എടുത്തതിന് ശേഷം വിലക്ക് നീക്കുന്നത് പരിഗണിക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ