ഗയാന : ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങുന്നു. ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴു മണി മുതലാണ് മല്‍സരം. അതേസമയം ട്വന്റി-20യിലുണ്ടായ കനത്ത തിരിച്ചടിക്ക് ഏകദിനപരമ്പര നേടി മറുപടി കൊടുക്കാനാണ് വിന്‍ഡീസ് ടീമിന്റെ പരിശ്രമം.
ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ ഓപ്പണറായി തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മാറും. അഞ്ചാം സ്ഥാനത്തേക്ക് ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവർ തമ്മിലാണ് മൽസരം. ട്വന്റിയിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന ശ്രേയസ്സിന് ഇത്തവണ അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും.
ബൗളിങ്ങില്‍ ഭുവനേശ്വറിന് വിശ്രമം നല്‍കിയാല്‍ മുഹമ്മദ് ഷമി നേതൃത്വം ഏറ്റെടുക്കും. നവ്ദീപ് സെയ്നി, ഖലീൽ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവരും അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ട്വന്റി 20-യില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്‌നി ഇന്ന് ആദ്യ ഏകദിനം കളിച്ചേക്കും. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും യൂസ് വേന്ദ്ര ചാഹലും തമ്മിൽ മൽസരിക്കുന്നു.
ജേസൺ ഹോൾഡറാണ് വിൻഡീസിനെ നയിക്കുന്നത്. ഓപ്പണിംഗില്‍ ക്രിസ് ഗെയ്ല്‍ തിരിച്ചെത്തിയേക്കും. ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഹഓപ്പണറായി എവിൻ ലൂയിസ്, യുവതാരം ജോൺ കാംപ്ബെൽ എന്നിവർ തമ്മിലാണ് പോരാട്ടം. റോസ്റ്റൺ ചേസായിരിക്കും ടീമിലെ ഏക സ്പിന്നർ. ഗയാനയിൽ മഴ പെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ