ഹാമിൽട്ടൻ: ധോണിയുടെ ഞൊടിയിട സ്റ്റംപിങ് വീണ്ടും. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റംപിനു പിന്നിലെ ധോണി മാജിക്. ന്യൂസിലൻഡ്, തകർപ്പൻ പ്രകടനവുമായി കളം നിറയുന്നതിനിടെയാണ് ഇന്ത്യയുടെ രക്ഷകനായി ധോണി അവതരിച്ചത്. ഇക്കുറി ഇരയായത് ടിം സീഫർട്ടും. വെറും 0.099 സെക്കൻഡിന്റെ റിയാക്ഷനിലാണ് ധോണി സീഫർട്ടിന്റെ കുറ്റി തെറിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി.
ന്യൂസീലൻഡ് ഇന്നിങ്സിലെ എട്ടാം ഓവർ എറിയാൻ എത്തിയ കുൽദീപ് യാദവിന്റെ മൂന്നാം പന്ത് സീഫർട്ടിന്റെ പ്രതിരോധം തകർത്ത് ധോണിയുടെ കൈകളിലേക്ക്. പന്ത് കൈക്കലാക്കിയ ധോണി സ്റ്റംപിളക്കിയപ്പോൾ, പതിവ് സ്റ്റംപിങ് എന്ന് മാത്രമായിരുന്നു അത്.
എന്നാൽ, തേർഡ് അംപയറുടെ പരിശോധനയിൽ പന്ത് പ്രതിരോധിക്കാനായി ആഞ്ഞ സീഫർട്ടിന്റെ കാൽപ്പാദം ലൈനിന് തൊട്ടരികിലായിരുന്നു. പന്ത് ലൈനിനകത്തോ പുറത്തോ എന്ന് തീരുമാനിക്കാനാകാത്ത അവസ്ഥ. നീണ്ട നേരത്തെ പരിശോധനയ്ക്കൊടുവിൽ താരം ഔട്ടാണെന്ന് കണ്ടെത്തി. 45 പന്തിൽ 80 റൺസ് കൂട്ടിച്ചേർത്ത് ന്യൂസീലൻഡിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചുവരുമ്പോഴായിരുന്നു സീഫർട്ടിന്റെ പുറത്താകൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ