ഹിഗ്വിറ്റയുടെ സ്കോർപിയൻ കിക്ക് പോലെ, അല്ലെങ്കിൽ റൊണാൾഡീഞ്ഞോയുടെ വലയിലേക്ക് ചാഞ്ഞിറങ്ങുന്ന കരിയിലകിക്ക് പോലെ ചില അപൂർവ നിമിഷങ്ങൾ ഫുട്ബോൾ മൈതാനത്ത് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു മനോഹര കാഴ്ചയായിരുന്നു അത്.
ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് മോൾഡോവയ്ക്കെതിരെ വൻ വിജയം നേടിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ഈ മത്സരത്തെ ശ്രദ്ധേയമാക്കിയത് പോഗ്ബയും ഗ്രിസ്മാനും തമ്മിലുള്ള മൈതാനത്തനെ രസന്ത്രവും അതിലൂടെ പിറന്ന ഒരു സുന്ദരൻ ഗോളുമായിരുന്നു.
കളിയുടെ 24ആം മിനുട്ടിൽ ആണ് പെനാൽറ്റി ബോക്സിന് പുറത്ത് വെച്ച് ഗ്രിസ്മനും പോഗ്ബയും ആദ്യ പാസ് കൈമാറുന്നു. പോഗ്ബയ്ക്ക് പന്ത് നൽകിയ ശേഷം മോൾഡോവ ഡിഫൻസിന് ഇടയിലൂടെ ഗ്രിസ്മൻ ഗോൾ വല ലക്ഷ്യമായി കുതിച്ചു.
ബോക്സിന് പുറത്ത് നിന്ന് പന്ത് പോഗ്ബ ലോബ് ചെയ്ത് മുന്നിലേക്ക് കൊടുത്തു. ബോക്സിൽ കൃത്യമായി നിലകൊണ്ട ഗ്രിസ്മാന് തന്റെ പാകത്തിൽ തന്നെ പന്ത് കിട്ടി. ഒരു ഇടംകാലൻ വോളിയിലൂടെ ഗ്രിസ്മൻ പന്ത് വലയിലുമാക്കി. സമീപ കാലത്ത് ഫുട്ബോൾ കണ്ട ഏറ്റവും സുന്ദരൻ ഗോളെന്നാണ് പണ്ഡിതർ ഇതിനെ വിശേഷിപ്പിക്കുന്നത്. മത്സരത്തിൽ ജിറൂഡ്, വരാനെ, എംബപ്പെ എന്നിവരും ലോക ചാമ്പ്യൻമാർക്കായി വല ചലിപ്പിച്ചു.
യൂറോ യോഗ്യതയ്ക്കായുള്ള മറ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ തർത്തുവിട്ടു. റഹിം സ്റ്റെർലിങിന്റെ ഹാട്രിക്ക് ഗോളുകളാണ് ഇംഗ്ലീഷ് വിജയത്തിന് കാതൽ. അതേസമയം ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. ഉക്രൈനെതിരായ മത്സരത്തിൽ പോർച്ചുഗൽ ഗോൾരഹിത സമനിൽ പിരിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ