നടക്കാന്‍ പോലും സാധിക്കാത്ത ആരോഗ്യാവസ്ഥയെ തുടര്‍ന്ന് വിഷാദരോഗത്തിലാണ് താനെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫുട്‌ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും, തിരക്കേറിയ ഷെഡ്യൂളിലൂടെയാണ് കടന്ന് പോകുന്നതെന്നും പെലെ ആരാധകരോട് പറഞ്ഞു.
പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്തത് അദ്ദേഹത്തെ വിഷാദ രോഗിയും ഏകാകിയുമാക്കിയെന്ന് പറഞ്ഞാണ് പെലെയുടെ മകന്‍ എഡിഞ്ഞോ രംഗത്തെത്തിയത്. എന്നാല്‍ മകന്‍ പറഞ്ഞതെല്ലാം പാടെ തള്ളുകയാണ് പെലെ.
ശാരീരിക പരിമിതികള്‍ ഞാന്‍ എന്നെ കൊണ്ട് സാധിക്കുന്ന വിധമെല്ലാം അംഗീകരിക്കുകയാണ്. ശാരീരിക പ്രയാസങ്ങള്‍ മറികടന്ന് മുന്‍പോട്ട് പോവാനാണ് ശ്രമിക്കുന്നത്. നല്ല ദിനങ്ങളും മോശം ദിനങ്ങളുമുണ്ട് എനിക്ക്. എന്റെ പ്രായത്തിലുള്ള വ്യക്തികള്‍ക്ക് അത് സ്വാഭാവികമാണ്, പെലെ പറഞ്ഞു.
ഞാന്‍ ഭയപ്പെടുന്നില്ല. നിശ്ചയദാര്‍ഡ്യമുണ്ട് എനിക്ക്. ഞാന്‍ ചെയ്യുന്നതിലെല്ലാം ആത്മവിശ്വാസമുണ്ട്, തിരക്കേറിയ എന്റെ ഷെഡ്യൂളില്‍ നിറവേറ്റേണ്ട കര്‍ത്തവ്യങ്ങള്‍ ഞാന്‍ അവഗണിക്കുന്നില്ല, ഒക്ടോബറില്‍ 80ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന പെലെ പറഞ്ഞു.
ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വേണ്ട റിഹാബിലിറ്റേഷന്‍ പ്രക്രീയകള്‍ ഒന്നും നടന്നിട്ടില്ല. ഇതോടെ അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഇതാണ് അദ്ദേഹത്തിനിപ്പോള്‍ ഡിപ്രഷനിലാക്കുന്നത് എന്നാണ് എഡിഞ്ഞോ പറഞ്ഞത്.
'മറ്റുള്ളവരുടെ മുന്‍പിലേക്ക് ഈ അവസ്ഥയില്‍ വരാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നു. രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണ്. സമൂഹത്തിന് മുന്‍പില്‍ എന്നും പ്രൗഢിയോടെ നിലനിന്ന വ്യക്തി. എന്നാലിപ്പോള്‍ തനിയെ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തി. നാണക്കേടായാണ് ഈ അവസ്ഥയില്‍ ആളുകള്‍ക്ക് മുന്‍പിലേക്കെത്തുന്നതിനെ അദ്ദേഹം കാണുന്നത്'.
വീല്‍ചെയറില്‍ ഇരുന്നപ്പോഴുള്ളതില്‍ നിന്ന് സാഹചര്യങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ചമ്മലാണ് ഈ അവസ്ഥയില്‍ ആളുകളെ അഭിമുഖീകരിക്കുന്നതില്‍. ഒറ്റപ്പെട്ട് നില്‍ക്കാനാണ് പെലെ ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നുമാണ് എഡിഞ്ഞോ അഭിമുഖത്തില്‍ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ