ബംഗളൂരു: വമ്പന്‍ താര നിരയുണ്ടായിട്ടും ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാനാവാത്ത ടീമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കോഹ്‌ലിയും ഡിവില്ലിയേഴ്സും അടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും അതിനൊത്ത ബൗളിങ് നിരയില്ലാത്തത് ആർസിബിക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
രണ്ട് തവണ വൻ വില നൽകിയ ഓസ്ട്രേലിയൻ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയെങ്കിലും രണ്ട് തവണയും പരിക്ക് വില്ലനായി നിന്നു. അതോടെ ബാംഗ്ലൂരിന് ബൗളിങ് എന്നും തലവേദനയായി തുടര്‍ന്നു. നിര്‍ണായക ഘട്ടങ്ങളില്‍ യുസ്‌വേന്ദ്ര ചഹലിനെയാണ് ക്യാപ്റ്റന്‍ കോഹ്‌ലി പലപ്പോഴും വിക്കറ്റിനായി ആശ്രയിക്കാറുള്ളത്. ഇപ്പോഴിതാ ശ്രദ്ധേയമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ.
മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രിത് ബുമ്റയെപ്പോലൊരു ബൗളര്‍ ബാംഗ്ലൂര്‍ നിരയിലുണ്ടായിരുന്നെങ്കില്‍ എന്ന് ആരാധകര്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആ ചിന്ത ഒരിക്കൽ യാഥാർഥ്യമാകേണ്ടതായിരുന്നു എന്നാണ് പാർഥിവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബുമ്റയെ സ്വന്തമാക്കാന്‍ ബാംഗ്ലൂരിന് അവസരമുണ്ടായിരുന്നുവെന്ന് പാർഥിവ് പറയുന്നു.
ഐപിഎല്‍ താര ലേലത്തില്‍ ആദ്യമായി ബുമ്റയെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ താന്‍ നായകനായ കോഹ്‌ലിയോട് പറഞ്ഞിരുന്നു എന്നാണ് പാര്‍ഥിവ് പറയുന്നത്. 'അവനാണ് നമുക്ക് വേണ്ട ബൗളര്‍, അയാളെ ടീമിലെടുക്കൂ എന്ന് ഞാന്‍ കോഹ്‌ലിയോട് പറഞ്ഞു. പക്ഷെ, ഞങ്ങളെ കടത്തിവെട്ടി മുംബൈ ഇന്ത്യന്‍സ് ബുമ്റയെ ടീമിലെടുത്തു'- ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ഥിവ് പറഞ്ഞു.
ഇന്ന് ഐപിഎല്ലിലെ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് ബുമ്റ. ലസിത് മലിംഗക്കൊപ്പം മുംബൈക്കായി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച ടീമിലെ അവിഭാജ്യ ഘടകം. ബുമ്റയെപ്പോലൊരു ബൗളര്‍ ബാംഗ്ലൂരിനുണ്ടായിരുന്നെങ്കില്‍ ടീമിന്റെ തലവര തന്നെ മാറിയേനെ. മുംബൈക്കായി ഐപിഎല്ലില്‍ 77 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബുമ്റ 82 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ