മഡ്ഗാവ്: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആറാം തോൽവി. എടികെ മോഹൻബഗാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം.
ബ്ലാസ്റ്റേഴ്സിനായി ഗാരിഹൂപ്പർ (14), കോസ്റ്റ (51) എന്നിവർ ഗോൾ നേടിയപ്പോൾ ബഗാനുവേണ്ടി മാഴ്സെലീഞ്ഞോ (59), റോയ് കൃഷ്ണ (65, 87) എന്നിവര്‍ ലക്ഷ്യം കണ്ടു.
ആദ്യ പകുതിയിൽ ശ്രദ്ധയോടെ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ അടി പതറുകയായിരുന്നു. രണ്ടാം പകുതിയിലെ തർക്കങ്ങളുടെ പേരിൽ ഇരു ഭാഗത്തുനിന്നും നാലു വീതം താരങ്ങൾക്ക് യെല്ലോ കാർഡ് ലഭിച്ചു.
കളി തുടങ്ങി 14–ാം മിനിറ്റിലാണ് ഗാരി ഹൂപ്പറിന്റെ ലോങ് റേഞ്ചർ മോഹൻ ബഗാന്റെ ബോക്സിലേക്കു തുളച്ചു കയറിയത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം സന്ദീപ് സിങ് ഉയർത്തിനൽകിയ പന്ത് ഹൂപ്പർ നെഞ്ചിൽ വാങ്ങി. പിന്നീട് ഒട്ടും മടിക്കാതെ മീറ്ററുകൾക്കപ്പുറത്തുനിന്ന് ബഗാന്‍ പോസ്റ്റ് ലക്ഷ്യമാക്കി നെടുനീളൻ ലോങ് റെയ്ഞ്ചർ. ഗോളി അരിന്ദം ബട്ടാചാര്യയെയും മറികടന്ന് പന്ത് വലകുലുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയത്. 51–ാം മിനിറ്റിൽ സഹൽ എടുത്തു നൽകിയ കോർണർ കിക്കിൽ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ കോസ്റ്റ ഗോൾ നേടുകയായിരുന്നു. 59ാം മിനിറ്റില്‍ മാഴ്‌സെലിഞ്ഞോ ബഗാനായി ആദ്യഗോള്‍ നേടി. സമനില ഗോള്‍ നേടിയത് പെനാല്‍റ്റിയിലൂടെയായിരുന്നു. 87ാം മിനിറ്റിലായിരുന്നു ബഗാന്റെ വിജയഗോള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ