ബുക്കാറസ്റ്റ്: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ വടക്കൻ മാസിഡോണിയയെ തകർത്ത് ഉക്രൈൻ ആദ്യ വിജയം പിടിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. ഉക്രൈനായി ആൻഡ്രി യാർമൊലെങ്കോ, റോമൻ യരെംചുക്ക് എന്നിവരാണ് ഗോൾ നേടിയത്. യസ്യാൻ അലിയോസ്കിയാണ് വടക്കൻ മാസിഡോണിയയ്ക്ക് ആശ്വാസം സമ്മാനിച്ചത്.
പെനാൽറ്റിയടക്കം രക്ഷപ്പെടുത്തി വടക്കൻ മാസിഡോണിയയ്ക്കായി മത്സരത്തിലുടനീളം ഗോൾകീപ്പർ ദിമിത്രിയെവ്‌സ്‌കി മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ അനിവാര്യമായ തോൽവി ഒഴിവാക്കാൻ താരത്തിന് സാധിച്ചില്ല. ദിമിത്രിയെവ്‌സ്‌കി മികച്ച സേവുകളുമായി കളം നിറഞ്ഞു. ഗോളെന്നുറച്ച എട്ടിലധികം ഷോട്ടുകളാണ് മാസിഡോണിയൻ ഗോൾ കീപ്പർ തടുത്തിട്ടത്. 84ാം മിനിറ്റിലാണ് ഉക്രൈന് ലഭിച്ച പെനാൽറ്റി കിക്ക് ദിമിത്രിയെവ്‌സ്‌കി തടുത്തത്. മലിനോവ്‌സ്‌കി എടുത്ത കിക്കാണ് ദിമിത്രിയെവ്സ്കി തടുത്തിട്ടത്.
ആദ്യ പകുതി ഉക്രൈൻ മുന്നേറ്റങ്ങളാൽ സമൃദ്ധമായിരുന്നു. ആൻഡ്രി യാർമൊലെങ്കോയേയും റോമൻ യരെംചുക്കിനെയും മലിനോവ്‌സ്‌കിയേയും തടയാൻ മാസിഡോണിയ ഡിഫൻസ് വിയർത്തു. 29-ാം മിനിറ്റിൽ ആന്ദ്രേ യാർമൊലെങ്കോയിലൂടെ ഉക്രൈൻ മുന്നിലെത്തി. ഉക്രൈന് അനുകൂലമായ കോർണർ കരവയെവ് ബാക്ക്ഹീൽ ചെയ്തത് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. ഓടിയെത്തിയ യാർമൊലെങ്കോ പന്ത് വലയിലെത്തിച്ചു.
തൊട്ടുപിന്നാലെ രണ്ടാം ഗോളും എത്തി. 34-ാം മിനിറ്റിൽ യാർമൊലെങ്കോയുടെ അളന്നു മുറിച്ച പാസിൽ നിന്ന് റോമൻ യരെംചുക്കാണ് സ്‌കോർ ചെയ്തത്.
57ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മാസിഡോണിയ ഒരു ഗോൾ മടക്കിയത്. ഗോരെൻ പാണ്ഡെവിനെ കരവയെവ് ബോക്സിൽ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത എസ്യാൻ അലിയോസ്‌കിയുടെ ഷോട്ട് യുക്രൈൻ ഗോളി ബുഷ്ചാൻ തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് അലിയോസ്‌കി തന്നെ വലയിലെത്തിച്ചു. ജയത്തോടെ ഉക്രൈൻ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ