ലണ്ടൻ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ തന്നെ മഴ കൊണ്ടു പോയി. മത്സര വേദിയായ സതാംപ്ടനിൽ മഴ പെയ്തതിനെ തുടർന്ന് ടോസ് വൈകുന്നു. ഉച്ച ഭക്ഷണത്തിന് മുൻപ് കളി തുടങ്ങുന്ന കാര്യം ഇതോടെ സംശയത്തിലായി. ആദ്യ സെഷനിൽ കളി നടക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴയെടുത്തേക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് സതാംപ്ടണിൽ ഏറെ നേരം നീണ്ടു നിൽക്കുന്ന കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്ന അഞ്ച് ദിവസവും മഴ ഭീഷണി നിലനിൽക്കുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്. റിസർവ് ഡേ അനുവദിച്ചിട്ടുണ്ടെങ്കിലും അഞ്ച് ദിവസം ഏറെ സമയം മത്സരം മഴയെ തുടർന്ന് നഷ്ടപ്പെടുന്നത് തിരിച്ചടിയാവും. സമനിലയിൽ പിരിഞ്ഞാൽ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ