ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇന്ത്യൻ മുൻ താരം ആശിഷ് നെഹ്റ. ഒരു ടെസ്റ്റിലെ പരാജയത്തിന്റെ പേരിൽ തുടരെ ഒഴിവാക്കുന്നത് കടുത്ത നടപടിയാണെന്ന് നെഹ്റ പറഞ്ഞു.
സാങ്കേതിക മികവിലേക്ക് നോക്കുമ്പോൾ ഏതൊരു താരത്തിനും പ്രയാസമുണ്ടാവും അഡ്ജസ്റ്റ് ചെയ്യാൻ. അഡ്ലെയ്ഡ് ടെസ്റ്റ് കളിക്കുന്ന സമയം 30-40 ടെസ്റ്റ് കളിച്ചതിന്റെ അനുഭവസമ്പത്ത് ഷായ്ക്കില്ല. ഒരു യുവതാരത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഒരു ടെസ്റ്റിന്റെ പേരിൽ അവനെ ഒഴിവാക്കുന്നത് കടുപ്പമേറിയതാണ്, നെഹ്റ പറഞ്ഞു.
ഒരു ടെസ്റ്റിന് ശേഷം ഷായെ ബെഞ്ചിലിരുത്തരുത് എന്നാണ് ഓസീസ് പരമ്പരക്കിടയിലും എനിക്ക് തോന്നിയത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ സമയവും ഷായെ ടീമിൽ നിന്ന് മാറ്റി നിർത്തരുത് എന്നായിരുന്നു എന്റെ അഭിപ്രായം. ഏതാനും നല്ല ഇന്നിങ്സുകൾ പൃഥ്വി കളിച്ചിരുന്നു. എന്നാൽ കൂടുതൽ റൺസ് കണ്ടെത്താനായില്ല. ടി20 ക്രിക്കറ്റിൽ രഹാനെയേക്കാൾ കൂടുതൽ റൺസ് നേടിയ താരത്തെ ഞാൻ പിന്തുണയ്ക്കും.
രഹാനെ നല്ല കളിക്കാരനല്ല എന്നല്ല ഞാൻ പറയുന്നത്. എന്നാൽ ടി20 ക്രിക്കറ്റിൽ പൃഥ്വി ഷാ, റിഷഭ് പന്ത് ഹെറ്റ്മയർ എന്നിവരെ പോലെ വെടിക്കെട്ട് നടത്താൻ കഴിയുന്നവരെയാണ് വേണ്ടത്, ആശിഷ് നെഹ്റ പറഞ്ഞു. ഈ വർഷം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരകൾ ചുരുക്കമാണെന്നിരിക്കെ പൃഥ്വി ഷായ്ക്ക് ഏറെ നാൾ കൂടി ടീമിലേക്ക് എത്താൻ കാത്തിരിക്കേണ്ടി വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ