ലോസ് ആഞ്ജലസ്: ഹാട്രിക്ക് ഗോളുകള്‍ നേടുക എന്നത് ഫുട്ബോളിൽ കൗതുകമുള്ള കാര്യമല്ല. ഒരു മത്സരത്തില്‍ തന്നെ ഹാട്രിക്ക് ഗോളുകളും നാല് ഗോളുകളും അഞ്ച് ഗോളുകള്‍ വരെ ഒരു താരം നേടാറുണ്ട്. എന്നാല്‍ തിരിച്ച് സംഭവിച്ചാലോ. സ്വന്തം പോസ്റ്റില്‍ മൂന്ന് തവണ പന്തെത്തിച്ച് എതിരാളികള്‍ക്ക് മൂന്ന് ഗോള്‍ സമ്മാനിക്കുക എന്നത് അധികം കേള്‍ക്കാത്ത കാര്യമാണ്.
അങ്ങനെയും ഒരു ഹാട്രിക്ക് പിറന്നു ഇപ്പോള്‍. വനിതാ ഫുട്‌ബോളിലാണ് ഈ അപൂര്‍വ ഹാട്രിക്കിന്റെ പിറവി. ഇത്തരമൊരു ഹാട്രിക്ക് സ്വന്തമാക്കിയ ഹതഭാഗ്യയായ താരത്തിന്റെ പേര് മിഖേയല മൂര്‍ എന്നാണ്. ന്യൂസിലന്‍ഡ് വനിതാ താരമാണ് കക്ഷി.
യുഎസ്എയും ന്യൂസിലന്‍ഡും തമ്മിലുള്ള ഷി ബിലീവസ് കപ്പിലാണ് ഈ സെല്‍ഫ് ഗോള്‍ ഹാട്രിക്കിന്റെ പിറവി. ന്യൂസിലന്‍ഡിന്റെ പ്രതിരോധ താരമാണ് മൂര്‍. ഇടം കാല്‍ കൊണ്ടും വലം കാല്‍ കൊണ്ടും ഹെഡ്ഡറിലൂടെയും മൂര്‍ സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിച്ചു!
മത്സരത്തിന്റെ അഞ്ച്, ആറ്, 36 മിനിറ്റുകളിലാണ് സെല്‍ഫ് ഗോളുകളുടെ പിറവി. പിന്നാലെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി വലയിലാക്കി അമേരിക്ക 5-0ത്തിന് മത്സരവും ജയിച്ചു.
സെല്‍ഫ് ഗോള്‍ നേടിയെങ്കിലും ചില്ലറക്കാരിയല്ല മൂര്‍. ഇംഗ്ലീഷ് വനിതാ ക്ലബ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ പ്രതിരോധ താരമാണ് ഈ 25കാരി.
നാല് വനിതാ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ് ഷി ബിലീവസ് കപ്പ്. ന്യൂസിലന്‍ഡ്, അമേരിക്ക, ചെക്ക് റിപ്പബ്ലിക്ക്, ഐസ്‌ലന്‍ഡ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ന്യൂസിലന്‍ഡ് തുടര്‍ച്ചയായി രണ്ടാം മത്സരമാണ് പരാജയപ്പെടുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ഐസ്‌ലന്‍ഡിനോടും പരാജയം ഏറ്റുവാങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ