വെല്ലിങ്ടന്‍: ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. കെയ്ന്‍ വില്ല്യംസന്‍ ഇടവേളയ്ക്ക് ശേഷം ടി20 ടീമില്‍ തിരിച്ചെത്തി. വില്ല്യംസന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. ലോകകപ്പ് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പും ടീം പ്രഖ്യാപനത്തിൽ നിർണായകമായി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. 13 അംഗ സംഘത്തെയാണ് ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചത്. ഈ മാസം 27, 29, 31 തീയതികളിലാണ് പോരാട്ടങ്ങള്‍.
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലാണ് ടി20 ഫോര്‍മാറ്റില്‍ കെയ്ന്‍ വില്ല്യംസന്‍ അവസാനമായി ന്യൂസിലന്‍ഡിനായി കളിച്ചത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മിന്നും ഫോമില്‍ കളിച്ച ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് വിശ്രമം അനുവദിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടിം സീഫര്‍ട്, ഫാസ്റ്റ് ബൗളര്‍ ബെന്‍ സീര്‍സ് എന്നിവര്‍ ടി20 ടീമില്‍ തിരിച്ചെത്തി. മിച്ചല്‍ ബ്രെയ്‌സ്‌വെല്‍, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഹെന്റി ഷിപ്‌ലി എന്നിവര്‍ക്ക് പരിക്കേറ്റതിനാല്‍ അവരേയും പരിഗണിച്ചില്ല. ട്രെന്റ് ബോള്‍ട്ട് വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നു വ്യക്തമാക്കി.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ടിം സീഫര്‍ട്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ജിമ്മി നീഷം, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജാമിസന്‍, ആദം മില്‍നെ, ഇഷ് സോധി, ടിം സൗത്തി, ബെന്‍ സീര്‍സ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ