ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്‌ക്കായി വീണ്ടും കളിക്കില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിടപറയുന്നതായി താരം പ്രഖ്യാപിച്ചത്. മൂന്നു വർഷം മുൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഹാഷീം അംല വിരമിച്ചിരുന്നു.
39 കാരനായ ഹാഷീം അംലയുടെ രണ്ടു പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന കരിയറിൽ ഐതിഹാസികമായിരുന്നു. ഫസ്റ്റ് ക്ലാസ് കരിയറില്‍ എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സ് അംല നേടിയിട്ടുണ്ട്. 2004-2019 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 124 മത്സരങ്ങളില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് അടിച്ചുകൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ജാക് കാലിസ് മാത്രമാണ് അംലയ്ക്ക് മുന്നിലുള്ളത്. ടെസ്റ്റില്‍ അംല 28 സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ കിയ ഓവലില്‍ പുറത്താകാതെ നേടിയ 311 ആണ് ഉയര്‍ന്ന സ്കോര്‍.
181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8113 റണ്‍സും 44 രാജ്യാന്തര ട്വന്‍റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും അംല നേടി. ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48.55 ശരാശരിയില്‍ 19521 റണ്‍സ് അംലയ്ക്കുണ്ട്.
2019 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അംല അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. അതിനു പിന്നാലെയാണ് സറേയ്‌ക്കായി അദ്ദേഹം കളിച്ചു തുടങ്ങുന്നത്. ഇതിനോടകം പരിശീലകനായും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ എം ഐ കേ പ്‌ടൗണിന്‍റെ ബാറ്റിംഗ് പരിശീലകനാണ്. ഭാവിയിൽ പരിശീലകനായിട്ടാവും ഹാഷിം അംല ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചെത്തുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ