ഇൻഡോർ: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ മികച്ച ബാറ്റിങായിരുന്നു. 34 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും സഹിതം താരം 68 റൺസെടുത്തു. കളിക്കു ശേഷം മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർ നൽകുന്ന പിന്തുണയെക്കുറിച്ച് താരം വാചാലനായി. ബിസിസിഐ വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.
രോഹിതിനെ പോലെ ഒരു നായകൻ ടീമിൽ ഉണ്ടാകുന്നത് അവിശ്വസനീയ അനുഭവമാണെന്നു യശസ്വി പറയുന്നു. കോഹ്‍ലിക്കൊപ്പം കളിക്കുന്നതു ബഹുമതിയാണെന്നും യുവ ഓപ്പണർ വ്യക്തമാക്കി.
'പിച്ച് വളരെ മികച്ചതായിരുന്നു. ആസ്വദിച്ചു ബാറ്റ് ചെയ്യാൻ സാധിച്ചു. അഫ്ഗാൻ മാന്യമായ ലക്ഷ്യമാണ് മുന്നിൽ വച്ചത്. അതിനാൽ മികച്ച തുടക്കം ടീമിനു സമ്മാനിക്കുന്നതിലും റൺസ് കണ്ടെത്തുന്നതിലുമാണ് ഞാൻ ശ്രദ്ധ പതിപ്പിച്ചത്.'
'വിരാട് ഭയ്യക്കൊപ്പം കളിക്കുന്നത് സന്തോഷകരമായ അനുഭവമാണ്. അതൊരു ബഹുമതിയുമാണ്. ഈ വിക്കറ്റിൽ എന്ത് ഷോട്ടുകൾ കളിക്കണം, എവിടെ കളിക്കണം എന്നതെല്ലാം ഞങ്ങൾ പരസ്പരം സംസാരിച്ചാണ് ബാറ്റ് ചെയ്തത്.'
'അദ്ദേഹത്തെ (രോഹിത്) പോലെ ഒരു നായകൻ ടീമിലുണ്ടെങ്കിൽ അതു അവിശ്വസനീയ അനുഭവമാണ്. അദ്ദേഹം നമ്മെ നിരന്തരം ശ്രദ്ധിക്കും. സ്വതന്ത്രമായി, സ്വതസിദ്ധ കളി പുറത്തെടുക്കാനാണ് രോഹിത് ആവശ്യപ്പെടാറുള്ളത്'- ജയ്സ്വാൾ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ