കേരളം

തോളിലിരുന്ന് ചെവി തിന്നരുതെന്ന് ഇപി ജയരാജന്‍ 

സമകാലിക മലയാളം ഡെസ്ക്

സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച്  സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണെന്നും ഇ.പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും വര്‍ധിച്ച പിന്തുണയിലും വളര്‍ച്ചയിലും അസൂയപൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണ്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ് എഫ് ഐ യെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലര്‍.
വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തീക്ഷ്ണസമരങ്ങളേറ്റെടുത്ത് വളര്‍ന്നുവന്ന എസ്എഫ്‌ഐ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം നെഞ്ചേറ്റി വളര്‍ത്തുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായതുകൊണ്ടാണ് എല്ലാ സര്‍വകലാശാലകളിലും മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന്റെ വിജയപതാക പാറുന്നത് . അരാഷ്ട്രീയം വളര്‍ന്നുവരുന്ന ക്യാമ്പസ്സുകളുടെ നാഡീസ്പന്ദനമറിഞ്ഞ് സമരപ്രക്ഷോഭങ്ങളേറ്റെടുത്ത് മുന്നേറുന്ന എസ്എഫ്‌ഐയും വര്‍ഗീയഫാസിസ്റ്റ് ഭീകരത വളര്ര്‍ന്നുവരുന്ന നാടിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കി വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാട്ടവീറോടെ നില്‍ക്കുന്ന ഡിവൈഎഫ്‌ഐയും വര്‍ഗീയവൈതാളികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും അലോസരമാണ്. അത് അംഗീകരിക്കാനാവാത്തവര്‍ , വര്‍ഗീയഫാസിസ്റ്റ് ശക്തികളോടൊപ്പവും എല്‍ഡിഎഫ് വിരുദ്ധരോടൊപ്പവും തോള്‍ചേര്‍ത്ത് നടത്തുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണം.
ഒരു കോളേജിലെ സമരത്തെ ഗവര്‍മെന്റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നല്‍കുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയജീര്‍ണതയാണ്.
വാചക വിരുന്നുകളിലൂടെ ആ ജീര്‍ണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണ്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്ക് ഹാലേലുയ്യ പാടി അധികാരം പങ്കിട്ടവര്‍ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.
കേരള ലോ അക്കാദമിക്ക് ഭൂമി നല്‍കിയതു ആരാണെന്നത് രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുമ്പോള്‍ പ്രായശ്ചിത്തം ചെയ്യുവാന്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും മെക്കിട്ടുകയറുന്നത് രാഷ്ട്രീയ മര്യാദയുമല്ല, സാമാന്യ മര്യാദയുമല്ല. . വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമൂഹ്യസേവനമേഖലയിലെ ഏജന്‍സികള്‍ക്കും പാറശ്ശാല മുതല്‍ മഞ്ചേശ്വരംവരെ സാമൂഹ്യസേവനം മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ക്ക് വിവിധ ഗവണ്‍മെന്റുകള്‍ ഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്. അവയെല്ലാം ക്രമപ്രകാരവും നീതിയുക്തവുമായാണ് വിനിയോഗിക്കപ്പെടുന്നതെങ്കില്‍ അതിനെ ചോദ്യം ചെയ്യുവാന്‍ നിയമവ്യവസ്ഥ അനുവദിക്കില്ല. അത് സാക്ഷരരായ ഏവര്‍ക്കും അറിവുള്ളതാണ്. റവന്യൂ ഭൂമി പഠിച്ചെടുത്തു കെട്ടിടം പണിതു മേല്‍ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവര്‍ നാട്ടിലുണ്ട്. അത്തരക്കാര്‍ക്കു പോലും നിയമ പരിരക്ഷ നല്‍കിയത് ആരാണെന്നു ഓര്‍ത്താല്‍ നല്ലത്.
രാഷ്ട്രീയമായി ശ്രദ്ധ നേടാനുള്ള അഭ്യാസങ്ങള്‍ അതിരുവിടുന്നത് ശുഭകരമല്ല. ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്തുവാന്‍ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നത് അപലപനീയമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണ്.
ഇടതുപക്ഷശക്തികളെ ദുര്‍ബലപ്പെടുത്തി ഫാസിസ്റ്റ് വര്‍ഗീയ ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കിക്കൊടുക്കുവാനുള്ള ശ്രമങ്ങളില്‍നിന്നും ഇത്തരം ആളുകള്‍ പിന്മാറിയില്ലെങ്കില്‍ ഇപ്പോള്‍ കൂടെനില്‍ക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കും എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു