സ്വാശ്രയ കോളജുകളുടെ പണം കൊള്ള തടയുന്നതിന് നിയമ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍. നിയമത്തിന്റെ കരട് രേഖ തയ്യാറായി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് തന്നെ ഫീസിളവ് നല്‍കണം എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ നിയമത്തിന്റെ കരട് രേഖ തയ്യാറാക്കിയിട്ടുള്ളത്. പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിര്‍ണയത്തിനും രണ്ടു സമിതികള്‍ വേണമെന്ന് കരട് നിയമത്തില്‍ പറയുന്നു. സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ വിരമിച്ച ജഡ്ജിയായിരിക്കും അധ്യക്ഷനാകുക. സര്‍ക്കാറോ സുപ്രീംകോടതിയോ നിര്‍ദേശിക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്തിയാല്‍ മതിയാകും എന്ന് കരടില്‍ നിര്‍ദേശിക്കുന്നു.
നിയമം വരുന്നതോടെ പ്രവേശന മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിട്ട ഫീസ് മറികടക്കാനോ തലവരിപണം വാങ്ങാനോ മാനേജുമെന്റുകള്‍ തുനിഞ്ഞാല്‍ രണ്ടുകോടി രൂപ പിഴയീടാക്കാന്‍ സമിതിക്ക് അധികാരമുണ്ട്. മെറിറ്റ് ലംഘിച്ച് പ്രവേശനം നേടിയാല്‍ അത് റദ്ദാക്കാനും വിദ്യാര്‍ത്ഥിയെ ഡിബാര്‍ ചെയ്യാനും ഉള്ള അധികാരവും സമിതിക്കുണ്ട്. ചട്ടലംഘനം നടത്തുന്ന കോളജുകളുടെ യുണിവേഴ്‌സിറ്റി അഫിലിയേഷനും സമിതിക്ക് റദ്ദാക്കാം.
അടുത്ത നിയംസഭ യോഗത്തില്‍ നിയമം ഓര്‍ഡിനന്‍സായി ഇറക്കണോ ബില്ലായി തന്നെ പാസാക്കോ എന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും. ബില്ലായി തന്നെ പാസാക്കാനാണ് സാധ്യത കൂടുതല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ