കേരളം

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം ഇടതുമുന്നണിയെ ഉലയ്ക്കുന്നു; ഹാജരാകാനുള്ള ചുമതല രഞ്ജിത്ത് തമ്പാന് തിരികെ നല്‍കണമെന്ന് റവന്യൂവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയം ഇടതുമുന്നണിയെയും പിടിച്ചുലയ്ക്കുന്നു. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതിനോട് സിപിഐയ്ക്കും റവന്യൂമന്ത്രിയ്ക്കും അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് പുറമെ, തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മുഖ്യമന്ത്രി ഇടപെട്ട് മാറ്റിയതാണ് റവന്യൂവകുപ്പിനെയും സിപിഐയെയും ചൊടിപ്പിച്ചത്. രഞ്ജിത്ത് തമ്പാന് പകരം, കേസില്‍ ഹാജരാകാനുള്ള ചുമതല സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനാണ് നല്‍കിയത്. 

എന്നാല്‍ രഞ്ജിത്ത് തമ്പാനെ നീക്കിയ വിവരം റവന്യൂവകുപ്പിനെ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തന്നെ മറികടന്ന് റവന്യൂവകുപ്പില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതില്‍ മന്ത്രി ഇ ചന്ദ്രശേഖരനും അതൃപ്തിയിലാണ്. പുതിയ സാഹചര്യത്തില്‍ രഞ്ജിത്ത് തമ്പാനെ നീക്കിയത് പുനഃപരിശോധിക്കണമെന്ന കടുത്ത നിലപാടിലാണ് റവന്യൂ വകുപ്പ്. ഭരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സിപിഐയും മന്ത്രിയ്ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ കളക്ടറുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന നിലപാടിലാണ് സിപിഐയും റവന്യൂ വകുപ്പും. എന്നാല്‍ മന്ത്രിയുടെ തീരുമാനത്തിന് വിരുദ്ധമായി കൂടുതല്‍ നിയമോപദേശം തേടാമെന്ന റിപ്പോര്‍ട്ടാണ് റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്. തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ കുര്യനിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതായാണ് ആരോപണം ഉയരുന്നത്. 

നിലവില്‍ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച കേസില്‍ അഡീഷണല്‍ എജിയാണ് സാധാരണ ഹാജരാകാറുള്ളത്. എന്നാല്‍ തോമസ് ചാണ്ടി കേസില്‍ സിപിഐ നോമിനിയായ അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാന്‍ ഹാജരാകുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും സിപിഐ നേതൃത്വം കണക്കുകൂട്ടുന്നു. രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് റവന്യൂവകുപ്പ് ഇന്നുതന്നെ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെടും. 

എന്തായാലും റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ. നേരത്തെ മൂന്നാര്‍ ഭൂമി കൈയേറ്റ കേസിലും റവന്യൂമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതും, ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന് 'പ്രമോഷന്‍' നല്‍കി പറഞ്ഞയച്ചതും റവന്യൂമന്ത്രിയുടെ എതിര്‍പ്പ് മറികടന്നാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ