കൊച്ചി : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിംഗ് ജഡ്ജി കേസ് അന്വേഷിക്കണം. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഭീകരമായ പൊലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ശ്രീജിത്തിന്റെ മരണത്തിൽ ആരോപണ വിധേയരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണം കഴിയും വരെ മാറ്റിനിർത്തണം. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. അര മണിക്കൂറോളം ശ്രീജിത്തിന്റെ വീട്ടിൽ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
വി.ഡി സതീശനും മറ്റു പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു. ശ്രീജിത്തിന്റെ പേര് പ്രതിപ്പട്ടികയിൽ നൽകിയത് സിപിഎമ്മാണെന്ന് വിഡി സതീശൻ എംഎൽഎ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇന്ന് ശ്രീജിത്തിന്റെ വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ