തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു നീക്കം ചെയ്തു. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ ഉടനടി സേനയിൽനിന്ന് പുറത്താക്കണമെന്ന കേരളാ പൊലീസ് ആക്ടിലെ 86 (2) ചട്ടപ്രകാരമാണു നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് മേധാവിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജില്ലാ ക്രൈംറെക്കാർഡ്സ് ബ്യൂറോയിൽ ഗ്രേഡ് എഎസ്ഐയായ കെ. ജിതകുമാർ, തിരുവനന്തപുരം സിറ്റി നർകോട്ടിക് സെല്ലിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എസ്.വി.ശ്രീകുമാർ എന്നിവരെയാണു സർവീസിൽനിന്നു നീക്കം ചെയ്തത്.
ഇതേ കേസിൽ മൂന്നു വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. അജിത്കുമാറിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുയർന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഫയൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാരിനു കൈമാറി. ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ പ്രകാരം പൊതുഭരണ വകുപ്പാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ