കേരളം

പ്രളയദുരിതം നേരിട്ടു കാണാനെത്തി ;  എംഎൽഎയും സംഘവും വനാതിർത്തിയിൽ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎൽഎ വെള്ളക്കെട്ടിൽ കുടുങ്ങി. മണികണ്ഠൻചാൽ വനമേഖലയിലെ പ്രളയദുരിതങ്ങൾ നേരിട്ട് കാണാനും, വനമേഖലയിലെ കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്യാനുമാണ് ആന്റണി ജോൺ എംഎൽഎയും സംഘവും എത്തിയത്. എന്നാൽ ചപ്പാത്തിൽ വെള്ളം നിറഞ്ഞതോടെ, എംഎൽഎയും മാധ്യമപ്രവർത്തകരും സംഘവും വനാതിർത്തിയിൽ കുടുങ്ങുകയായിരുന്നു. 

ചപ്പാത്തിലെ വെള്ളം ഇറങ്ങാൻ ഒരു മണിക്കൂറോളം കാത്തുനിന്ന എംഎൽഎ പിന്നീടു വെള്ളം കുത്തിയൊഴുകിയിരുന്ന ചപ്പാത്തിലൂടെ നടന്നാണു മറുകര കടന്നത്. അടിക്കടി മുങ്ങുന്ന ചപ്പാത്തിലൂടെ ഇന്നലെ രാവിലെ ഒൻപതരയോടെ ജീപ്പിലാണ് എംഎൽഎയും സംഘവും കടന്നു പോയത്. ഈ സമയത്ത് ചപ്പാത്തിൽ വെള്ളം കുറവായിരുന്നു. എന്നാൽ അരി വിതരണം കഴിഞ്ഞു പത്തരയോടെ കടവിൽ മടങ്ങിയെത്തിയപ്പോഴാണ് ചപ്പാത്തിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചത് അറിയുന്നത്.

കുറെ സമയം കടവിൽ കാത്തുനിന്നെങ്കിലും പിന്നീടു പുഴയിലെ ഒഴുക്കിനെ അതിജീവിച്ച് എംഎൽഎ നാട്ടുകാരോടൊപ്പം ചപ്പാത്തിലൂടെ നടന്നു മറുകര കടക്കുകയായിരുന്നു. അരിവിതരണം നടത്തിയ കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ പിന്നീടു വഞ്ചിയിൽ കയറിയാണു പൂയംകുട്ടിയിൽ എത്തിയത്. മൂന്നൂറു കുടുംബങ്ങൾക്ക് 10 കിലോഗ്രാം അരിവീതമാണ് ബാങ്ക് വിതരണം ചെയ്തത്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലപ്പോഴായി ഒരു മാസത്തോളമാണ് മണഇകണ്ഠൻ ചാൽ പ്രദേശം വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയത്. പല പ്രാവശ്യം വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുപ്പതോളം വീടുകളാണ് വെള്ളത്തിനടിയിലായത്. ആറോളം ആദിവാസി കോളനികളും രണ്ട് കുടിയേറ്റ ​ഗ്രാമവാസികളുമാണ് ഇവിടെ വസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്