കണ്ണൂർ: പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. സംസ്ഥാനത്തിന് സഹായഹസ്തങ്ങള്‍ നീട്ടി ഒരുപാട് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. അതിനിടെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വിട്ടുനൽകാനൊരുങ്ങി മുൻ എംപി എപി അബ്ദുല്ലക്കുട്ടി. തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലമാണ് പ്രളയദുരിതത്തിൽ അകപ്പെട്ട ആയിരം പേർക്ക് വീട് നിർമിച്ചുനൽകുന്ന കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് നൽകുന്നതിന് അബ്ദുല്ലക്കുട്ടി സന്നദ്ധതയറിയിച്ചത്.
ആയിരം വീട് പദ്ധതിയിലേക്ക് ഒാരോ മണ്ഡലം കമ്മിറ്റിയും ഒരു വീട് നിർമിക്കുന്നതിനുള്ള തുക സമാഹരിക്കുന്നതിന് കണ്ണൂർ ജില്ല കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് കരുത്തു പകരുന്ന തീരുമാനമാണ് അബ്ദുല്ലക്കുട്ടിയുടേതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
താൻ നൽകുന്ന 15 സെന്റ് സ്ഥലത്ത് നാല് കുടുംബങ്ങൾക്കെങ്കിലും വീട് നിർമ്മിക്കാമെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ഇരയായവർക്ക് തന്നാൽ കഴിയുന്നത് ചെയ്യും. മുൻ എം.പിയെന്നനിലയിൽ ലഭിക്കുന്ന ഒരുമാസത്തെ പെൻഷനായ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ