കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ലോഡ്ജ് മാനേജര്‍ പവിത്രന്, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്, അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ ദിനേശന് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ നവംബര്‍ 13, 19 തീയതികൾക്കിടയിൽ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ