തിരുവനന്തപുരം : ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നീക്കം ശക്തമായതായി രഹസ്യാന്വേഷണ റിപ്പോർട്ട്. അമ്പതുവയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാനാണ് നീക്കം. തമിഴ്നാട്ടിലെ ഹൈന്ദവസംഘടനയാണ് ഇത്തരത്തിൽ പദ്ധതി തയ്യാറാക്കിയതെന്ന് എഡിജിപി റിപ്പോർട്ട് നൽകി. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കും പത്തനംതിട്ട, കോട്ടയം എസ് പിമാർക്കുമാണ് ദക്ഷിണമേഖലാ എ ഡി ജിപി അനിൽകാന്ത് രഹസ്യറിപ്പോർട്ട് നൽകിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു മക്കൾ കക്ഷി എന്ന സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അർജുൻ സമ്പത്ത്, തിരുവള്ളൂർ ജില്ലാ പ്രസിഡന്റ് സോമു രാജശേഖർ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എരുമേലി വാവരുപള്ളിയിലെ പ്രാർഥനാലയത്തിൽ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്ത് പ്രവേശിക്കാൻ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. ജാഗ്രത പുലർത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്ക് എഡിജിപി നിർദേശം നൽകി.
യുവതികൾ എപ്പോഴാണ് വരുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ എഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഒന്നിലേറെ ഹൈന്ദവസംഘടനകൾ ഇത്തരത്തിൽ നീക്കം നടത്തുന്നതായും പൊലീസിന് സംശയമുണ്ട്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ