കേരളം

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ; ഭക്തജനങ്ങളുടെ താല്‍പ്പര്യത്തിന് മുന്‍ഗണന

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കാനാകില്ല. ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല. മകരവിളക്ക് കാലം സുഗമമായി നടക്കും. 

ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭരണഘടന അനുസരിക്കുന്ന സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ലാത്തതിനാല്‍ ആണ് എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അവലോകനയോഗത്തിന് ശേഷം കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഏതെങ്കിലും രണ്ടോ മൂന്നോ ചട്ടമ്പിമാര്‍ നിന്ന് സമരം നടത്തുന്നത് കൊണ്ടാണ് യുവതികളെ കയറ്റാതിരുന്നതെന്ന് ചിന്തിക്കരുത്. അത്തരം തെറ്റിദ്ധാരണയോ അഹങ്കാരമോ പാടില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തിരുന്നു. സര്‍ക്കാരിന് താത്പര്യം ഉണ്ടായിരുന്നുവെങ്കില്‍ നേരത്തേ യുവതികള്‍ കയറിയേനെ സര്‍ക്കാരിന്റെ ശക്തിയെ കുറച്ച് കാണേണ്ടെന്നും മന്ത്രി  വ്യക്തമാക്കിയിരുന്നു. 

ആക്ടിവിസ്റ്റുകള്‍  ശബരിമലയിൽ വരേണ്ടെന്നും കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സിപിഎം നേതാവ് കെ ചന്ദ്രൻപിള്ള രം​ഗത്തെത്തി. ആക്ടിവിസ്റ്റുകൾക്കൊന്നും ശബരിമലയില്‍ പോകാന്‍ പറ്റില്ലെന്ന് പറയേണ്ട കാര്യം എന്തുണ്ട്? നിരീശ്വരവാദികള്‍ക്ക് പോകാന്‍ പാടില്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?  ദേവസ്വം മന്ത്രിയുടെ പ്രസ്താവനകള്‍ അതേപോലെ എടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയില്ല. ഒരു മന്ത്രിയെന്ന സമ്മര്‍ദ്ദത്തില്‍ ക്രമസമാധാന നില അതുപോലെ പോകണമെന്ന് ആഗ്രഹിച്ച നിലവാരത്തില്‍ നിന്ന് പറഞ്ഞതാവാം അദ്ദേഹം. പക്ഷേ അതുകൊണ്ട് അടിസ്ഥാന ഇടതുപക്ഷ നിലപാടുകള്‍ക്ക് മാറ്റം വരുന്നില്ലെന്നും ചന്ദ്രന്‍പിള്ള വ്യക്തമാക്കി. 

താനൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണെന്നും ആക്ടിവിസം പാപമല്ല, തെറ്റുമല്ലെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന രീതി ശരിയല്ല. അഭൂതപൂര്‍വ്വമായ പങ്കാളിത്തം വനിതാ മതിലിന് ഉണ്ടാകുന്നു. ഇപ്പോള്‍ നടക്കുന്ന ഭിന്നാഭിപ്രായം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം