കേരളം

"ഷുഹൈബിനെ കൊന്നത് കിര്‍മാണി മനോജ്" ; ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് കൊലപാതകത്തിനെന്നും കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഷുഹൈബിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകള്‍ വിദഗ്ദനായ കൊലയാളി ഏല്‍പ്പിച്ച മുറിവാണെന്ന് വ്യക്തം. ആകാശ് തില്ലങ്കേരി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സന്തത സഹചാരിയാണ്. കൊലയാളി സംഘത്തില്‍ ആകാശ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പി ജയരാജന്റെ അറിവോടു കൂടിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ഷുഹൈബിനെ കൊലപ്പെടുത്താനാണെന്നും സുധാകരന്‍ ആരോപിച്ചു. കൊടി സുനി പരോള്‍ കാലാവധി കഴിഞ്ഞാണ് ജയിലില്‍ മടങ്ങിയെത്തിയത്. ഷുഹൈബ് വധ ഗൂഢാലോചനയില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ആരോപിച്ചു. 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഷുഹൈബിന്റെ കൊലപാതകം നടത്തിയതെന്ന് കെ സുധാകരന്‍ ആരോപണം ഉന്നയിച്ചിരുന്നു. പൊലീസില്‍ സിപിഎമ്മിനോട് കൂറുള്ള ചിലര്‍ അന്വേഷണം വഴിതെറ്റിക്കുകയാണ്. കേസില്‍ അറസ്റ്റിലായത് ഡമ്മി പ്രതികളല്ലെന്ന് ഡിജിപി ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്