കേരളം

നായിന്റെ മോനേ, ഇസ്ലാമിനെ പറയുമോ? ; എംടി വിഷയത്തില്‍ ഇടപെട്ടതിന് തെറിവിളിയും ഭീഷണിയുമെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലീം വിദ്യാര്‍ഥികള്‍ക്കെതിരെ എംടി വാസുദേവന്‍ നായര്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞതിനു ശേഷം തനിക്കു നേരെ തെറിവിളിയും ഭീഷണിയും തുടരുകയാണെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. എംടിയെപ്പോലുള്ളവര്‍ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നതെന്നും അത്തരത്തിലുള്ള അവസാന വെളിച്ചം തല്ലിക്കെടുത്തരുതെന്നും സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭ്യര്‍ഥിച്ചിരുന്നു. ഇതിനു പിന്നാലെ ഭീഷണിയും തെറിവിളിയും ഉയര്‍ന്നതായി പുതിയ കുറിപ്പില്‍ പൊയ്ത്തുകടവ് പറഞ്ഞു. 

ശിഹാബുദ്ദീന്‍ പൊയ്ത്തുകടവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: 

പൊഴ്തുംകടവ് എന്ന സ്വയം എഴുത്ത്കാരന്റെ അവസാന ആളിക്കത്തലിന് മുമ്പ് പശ്ചാതപിക്കുന്നത് നല്ലതായിരിക്കും...

എം.ടി.വിഷയത്തില്‍ ഞാന്‍ ഇടപെട്ടതിനു ശേഷം FB യിലും ഫോണിലും വാട്‌സ് ആപ്പിലുമായി വന്ന അനേകം തെറി  ഭീഷണിപ്പെടുത്തല്‍ പ്രതികരണങ്ങളില്‍ ഒന്നാണ് മേലെ ഉദ്ധച്ചരിച്ചത്.

ഞാനിത് എന്റെ സുഹൃത്തായ ഉയര്‍ന്ന പോലീസുദ്യോഗസ്ഥന് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: വധഭീഷണിയുടെ വകുപ്പിലാണിത് വരിക. അറസ്റ്റ് ചെയ്യാവുന്നതാണ്.

ഈ ആള്‍ അയച്ച വാട്‌സ് ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് എന്റെ കൈയിലുണ്ട്. 
വാട്‌സ്ആപ്പിലെ ഇയാളുടെ ഫോട്ടോയില്‍ ദാറുല്‍ഹുദയുടെ ബാഡ്ജുമുണ്ട്!

ഫോണില്‍ വിളിച്ച ഒരാള്‍ പറഞ്ഞത് നായിന്റെ മോനേ, ഇസ്ലാമിനെ പറയുമോ എന്നാണ്.

മറ്റൊരു കാര്യം ചെയ്തത് രസകരമാണ്. മുഅല്ലിമിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് എന്നെ നിരന്തരം വിളിക്കുന്ന നാടകമാണ്. വിളിച്ചവരുടെയൊക്കെ നമ്പര്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. സൈബര്‍ െ്രെകം സെല്ലിന് ഇതൊക്കെ 3 മിനുട്ട് കൊണ്ട് കണ്ടു പിടിക്കാവുന്ന കാര്യമാണെന്നു് ആവേശത്തില്‍ മറന്നു പോയതാണ്.. ഒരു പക്ഷേ, ദാറുല്‍ഹുദ എന്ന മഹത്തായ സ്ഥാപനത്തെ താഴ്ത്തിക്കെട്ടാന്‍ ഏതെങ്കിലും അബൂജഹല്‍ സംഘം ചെയ്തതാവാം. ഇത് തീര്‍ച്ചയായും അബു ജനലിന്റെ വഴിയാണ്. ദാറുല്‍ഹുദ പ്രതിനിധാനം ചെയ്യുന്നത് പ്രവാചകന്റെ വഴിയാണല്ലോ.

ഉള്ളത് പറയാമല്ലോ മാന്യമായി എന്നോട് സംസാരിച്ചവരുമുണ്ട്. സത്യത്തില്‍ ദാറുല്‍ ഹുദയുടെ യഥാര്‍ത്ഥ മുഖം ഇവരാണെന്ന് വിശ്വസിക്കാനാണെനിക്ക് ഇപ്പോഴും ഇഷ്ടം. കാരണം, ഞാന്‍ രണ്ടിലേറെ തവണ ദാറുല്‍ ഹുദയുടെ അതിഥിയായി പോയിട്ടുണ്ട്. എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. എന്റെ വിമര്‍ശനങ്ങളെ വളരെ സഹിഷ്ണുതയോടെയും കുലീനവുമായുമാണ് സംവാദത്തില്‍ പെരുമാറിയത്. എന്നില്‍ ഇത്വ വലിയ ബഹുമാനമാണുണ്ടാക്കിയത്.

തിരിച്ച് വന്ന് ഞാന്‍ ദാറുല്‍ഹുദ വളരെ നിലവാരമുള്ള സ്ഥാപനമാണെന്നും എനിക്കവരില്‍ പ്രതീക്ഷയുണ്ടെന്നും പലരോടും പറഞ്ഞു. ജീനിയസുകളായ എത്രയോ വ്യക്തികളെ ആ സ്ഥാപനം സംഭാവന ചെയ്തത് വെറുതെയല്ല എന്നും ആവേശപൂര്‍വ്വം പലരോടും പറഞ്ഞിട്ടുണ്ട്. എന്റെ പോസ്റ്റില്‍ സ്ഥാപനത്തിന്റെ പേര് പറയാതിരുന്നത് ഈ ബഹുമാനത്തില്‍ നിന്ന് ഞാന്‍ മുക്തനാവാത്തത് കൊണ്ടു തന്നെയാണ്. എം.ടി.വിഷയം തെറ്റോ ശരിയോ എന്നതിനപ്പുറം അത് കൈകാര്യം ചെയ്ത രീതിയെപ്പറ്റി ദയവായി പരിശോധിക്കണം. ശിഹാബുദ്ദീന്‍ എന്ന നിസ്സാരനായ, വിവരദോഷിയായ വ്യക്തിയല്ല. അത്. സന്മാര്‍ഗ്ഗത്തിന്റെ വീടാണത്.

പ്രിയപ്പെട്ടവരേ,
നമുക്ക് കാലുഷ്യത്തിന്റെ വഴി വേണ്ട. എടുത്തു ചാട്ടത്തിന്റെ വഴി വേണ്ട. ദുഷിച്ച പകയുടെ വഴിയും വേണ്ട. പരിഹാസത്തിന്റെയും പുച്ഛത്തിന്റെയും വഴി വേണ്ട. സ്‌നേഹത്തിന്റെ പൂക്കള്‍ വിരിയട്ടെ
എന്റെ പദപ്രയോഗങ്ങളിലെ വന്നു ചേര്‍ന്ന അപക്വതതകളോട് ക്ഷമിക്കുക.അതില്‍ ദേഷ്യത്തെക്കാള്‍ സങ്കടമാണുണ്ടായിരുന്നതെന്ന് ദയവായി മനസ്സിലാക്കുക.. എത്രയോ മാന്യമായി പലരും ഈ വിഷയത്തില്‍ പ്രതിഷേധ മറിയിച്ച് പോസ്റ്റിട്ടു എന്നത് സത്യമാണ്. ഒരുദാഹരണം നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്. ആ പോസ്റ്റിനോടുള്ള പ്രതികരണം എത്രയോ അമാന്യമായിരുന്നു. കേരളം മുഴുവന്‍ അറിയപ്പെടുന്ന, വലിയൊരു ആള്‍ക്കൂട്ടം ആദരിക്കുന്നവ്യക്തിയാണദ്ദേഹം. വാക്കുകളില്‍ എപ്പോഴും കുലീനത തുളുമ്പുന്ന പൊതുപ്രവര്‍ത്തകന്‍. പോസ്റ്റില്‍ അമാന്യമായ ഒരു പദം പോലുമില്ല. അദ്ദേഹത്തിനു നേരെ നടത്തിയ അസഭ്യവര്‍ഷങ്ങള്‍ ഒന്നുകൂടിവായിച്ചു നോക്കൂ. സത്യമായും ഇതല്ലല്ലോ നിങ്ങള്‍? ഇതാവാന്‍പാടില്ലാത്തവരാണല്ലോ നിങ്ങള്‍?
ഈ പുതുവര്‍ഷപ്പിറവിയുടെ പശ്ചാത്തലത്തില്‍ നമ്മള്‍ വീണ്ടും സ്‌നേഹത്തിന്റെയും സഹിഷ്ണുതയിലേയും കാരുണ്യത്തിന്റേയും വഴിയിലേക്കെത്തിച്ചേരണം. ജാതി മത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി നാം ചിന്തിക്കണം. ആ വഴി ചരിക്കുന്നവരാണ് ദാറുല്‍ ഹുദ . വിമര്‍ശനങ്ങളെ സ്വതയോടെ നേരിടേണ്ടവരാണ്.
ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങള്‍ എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. എന്നെ ഒരിക്കല്‍ക്കൂടി ദുല്‍ഹുദ യിലേക്ക് ക്ഷണിക്കണം. ഞാന്‍ വരാം. നിങ്ങളുടെ പുഞ്ചിരി കലര്‍ന്ന ആത്മീയ ശോഭകലര്‍ന്ന മുഖം ഒരിക്കല്‍ കൂടി എനിക്ക് കാണന്നം.
നന്മ മാത്രം നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ