കാസര്‍ക്കോട്: മുഖ്യമന്ത്രിയാവാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് എകെജി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇഎംഎസ് രണ്ടാമതും മുഖ്യമന്ത്രിയായതെന്ന് മകള്‍ ഇഎം രാധ. ഇഎംഎസ് രണ്ടാമതും മുഖ്യമന്ത്രിയാവുന്നതിനെ അമ്മ ആര്യാ അന്തര്‍ജനം എതിര്‍ത്തിരുന്നെന്നും അപ്പോഴാണ് എകെജി ഭീഷണി പുറത്തെടുത്തതെന്നും ഇഎം രാധ പറഞ്ഞു.
അച്ഛന്‍ മുഖ്യമന്ത്രിപദത്തില്‍ എത്തുന്നതില്‍ ആയിരുന്നില്ല അമ്മയുടെ എതിര്‍പ്പ്. ക്ലിഫ് ഹൗസിലെ ജീവിതം ഓര്‍ത്തായിരുന്നു അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചത്. എതിര്‍പ്പു ശക്തമായപ്പോള്‍ എകെജി ഇടപെട്ടു. അദ്ദേഹം വീട്ടില്‍ വന്നു സംസാരിച്ചു. മുഖ്യമന്ത്രിയാവാന്‍ തയാറായില്ലെങ്കില്‍ ഇഎംഎസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു പറഞ്ഞു. അതോടെയാണ് അമ്മ അയഞ്ഞത്. സ്വന്തം വീട്ടില്‍ താമസിക്കാം എന്ന ഉപാധിയോടെ ആയിരുന്നു അമ്മയുടെ സമ്മതമെന്ന് ഇഎം രാധ പറഞ്ഞു. വനിതാ സാഹിതിയുടെ പാഠശാല ഉദ്ഘാടന വേദിയിലാണ് ഇഎം രാധ പഴയ കഥകള്‍ പുറത്തെടുത്തത്.
അമ്മ പാര്‍ട്ടി അംഗമല്ലായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് ആയിരുന്നു. അച്ഛനൊപ്പം അദ്ദേഹത്തിന്റെ ജീവിത രീതികളും ആശയങ്ങളും പിന്തുടര്‍ന്നാണ് അമ്മ ജീവിച്ചത്. അതുകൊണ്ടാണ് അമ്മയുടെ മൃതദേഹം കീഴ്‌വഴക്കങ്ങള്‍ നോക്കാതെ തന്നെ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിനു വച്ചത്. പിണറായി വിജയനാണ് അതിന് അനുമതി നല്‍കിയത്.
അച്ഛന്റെ മരണ ശേഷം, എന്തു സഹായമാണ് ചെയ്തുതരേണ്ടത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ വീട്ടില്‍ വന്നിരുന്നു. എല്ലാം എകെജി സെന്ററില്‍നിന്നു ചെയ്യുന്നുണ്ട് എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയുടെ ലളിത ജീവിതം അച്ഛനെയും മക്കളായ തങ്ങളെയും സഹായിച്ചിട്ടുണ്ടെന്നും ഇഎം രാധ അനുസ്മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ