കേരളം

അഭിമന്യൂവിന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒളിവില്‍ പോയ രണ്ടു പേര്‍ കൂടി പിടിയില്‍. ഖാലിദ്, സനദ് എന്നിവരാണ് പിടിയിലായത്. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

അതേസമയം മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും വടുതല സ്വദേശിയുമായ മുഖ്യപ്രതി മുഹമ്മദ് ഒളിവിലാണ്. അവശേഷിക്കുന്ന പ്രതികള്‍ കൊച്ചിവിട്ടുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സമീപ ജില്ലകളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കേസില്‍ 15 പ്രതികളുണ്ടെന്ന് ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

17 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.എറണാകുളം റേഞ്ച് ഐജി അന്വേഷണം വിലയിരുത്തുന്നുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്യാംപസിനു പുറത്തുനിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച അര്‍ധരാത്രിയോടെ കോളെജിലുണ്ടായ എസ്എഫ്‌ഐ എസ്ഡിപിഐ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ തയ്യാറാക്കുന്നതിനിടെയാണ് കുത്തേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്