വെള്ളറട: കത്തിപ്പാറയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മ ബേബി യുടെ ദുരൂഹമരണം കൊലപാതകം തന്നെയെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. പരശുവയ്ക്കല്‍ കൊല്ലിയോട് ആലക്കുടിവിളാകം വീട്ടില്‍ മിനി എന്നു വിളിക്കുന്ന മറിയാമ്മ ജോര്‍ജ്, കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം തോപ്പുവിള പുത്തന്‍വീട്ടില്‍ ആര്‍.ശിവകുമാര്‍, പെരുങ്കടവിള അയിരൂര്‍ മേലെകൊല്ലംവിളാകം വീട്ടില്‍ അച്ചു എന്നഡി.അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
ജൂണ്‍ 20ന് ആയിരുന്നു സംഭവം. പുറത്തുനിന്നു പൂട്ടിയ മുറിയിലായിരുന്നു മൃതദേഹം കണ്ടത്. അമ്മയെ കാണാതെ അന്വേഷിച്ചെത്തിയ മകള്‍ സിന്ധു അമ്മ താക്കോല്‍ വയ്ക്കുന്ന സ്ഥലം കണ്ടെത്തി തുറന്നു കയറുമ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. പിന്നാലെ ബേബിയുടെ ഏഴരപ്പവന്‍ വരുന്ന മാലയും വളയും മോതിരവും അലമാരയിലിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാല്‍ മരണത്തിന് ഇടയാക്കിയത് ഹൃദയസ്തംഭനം ആകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചിരുന്നു
സംഭവദിവസവും അതിന്റെ തലേന്നും ഒരുസ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും സാന്നിധ്യം വീട്ടിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ബേബി മുമ്പ് എയ്ഡ്‌സ് പ്രതിരോധപ്രവര്‍ത്തനം നടത്തുന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. മിനി അക്കാലത്ത് ഒപ്പമുണ്ടായിരുന്നു. മിനിയുടെ മകന്റെ സുഹൃത്താണ് ശിവകുമാര്‍.
മിനിയും സുഹൃത്തായ അഭിജിത്തും ഒരുമാസത്തോളം ബേബിയുടെ വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. അഭിജിത്തും ശിവകുമാറും ബേബിയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നും കണ്ടെത്തിയതോടെ ഇവര്‍ നാടുവിട്ടു. തുടര്‍ന്നു പുതിയ സിംകാര്‍ഡ് തിരിച്ചറിഞ്ഞു സൈബര്‍സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
മിനിയാണ് കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. മിനിയുടെ മകനു പുതിയ ബൈക്ക് വാങ്ങി നല്‍കാനും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുമായിരുന്നു കൃത്യം. സഹായിച്ചാല്‍ ശിവകുമാറിന് ഒരുലക്ഷം രൂപ വിലവരുന്ന ബൈക്ക് വാങ്ങി കൊടുക്കാമെന്നു വാക്കുകൊടുത്തു.. സംഭവദിവസം മൂന്നുപേരും ബസില്‍ വെള്ളറടയിലെത്തി പ്ലാസ്റ്റിക് കയര്‍ വാങ്ങി. അഭിജിത്തും ശിവകുമാറും ബേബിയുടെ വീട്ടിലെത്തി കയര്‍ ബേബിയുടെ കഴുത്തില്‍ ചുറ്റിമുറുക്കി കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പായശേഷം ആഭരണങ്ങള്‍ കൈക്കലാക്കി ബാലരാമപുരത്തെത്തി ഒരു ഓട്ടോറിക്ഷാ െ്രെഡവറുടെ സഹായത്തോടെ കുറച്ചുവിറ്റു.
തുടര്‍ന്നു തിരുവനന്തപുരത്തെത്തി കയര്‍ തമ്പാനൂരിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. പാറശാലയിലെ ഹോട്ടലിലെത്തി രണ്ടുദിവസം താമസിച്ചു. ഇടിച്ചക്കപ്ലാമൂട്ടിലെ ഷോറൂമില്‍ നിന്നു രണ്ടു ബൈക്കുകളും വാങ്ങി. തുടര്‍ന്നാണ് തീര്‍ഥാടനകേന്ദ്രങ്ങളിലേയ്ക്കു പോയത്. ശേഷിച്ച സ്വര്‍ണം പറശ്ശിനിക്കടവിലെ ജ്വല്ലറിയില്‍ വിറ്റു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി: ബി.ഹരികുമാര്‍, വെള്ളറട സിഐ: ജി.അജിത്കുമാര്‍, എസ്‌ഐ സതീഷ്‌കുമാര്‍, എസ്‌ഐ ബ്രൂസ് ഡാനിയേല്‍, ജയപ്രകാശ്, അലോഷ്യസ്, അനികുമാര്‍, ജിജു, പ്രദീപ്, ബൈജു, വിപിന്‍ഘോഷ്, അശ്വതി, ഷൈല എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ