കണ്ണൂർ: പയ്യന്നൂരിൽ ഏഴുവയസ്സുകാരിയായ നാടോടി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി പി ടി ബേബി രാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സേലത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പയ്യന്നൂര്‍ മിനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന ഒരു നാടോടി കുടുംബത്തിലെ ബാലികയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഉറങ്ങിക്കിടന്ന ബാലികയെ പുലര്‍ച്ചയോടെ, ബുള്ളറ്റിലെത്തിയ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ നാടോടി കുടുംബങ്ങള്‍ ഉയര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചെങ്കിലും, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാതെ വിട്ടയക്കുകയായിരുന്നു.
പിറ്റേദിവസം ഒരു വക്കീലിനൊപ്പം എത്തിയ ബേബിരാജ്, നാടോടികുടുംബത്തെ സമീപിച്ച് പിടി ബേബിരാജ് എന്ന പേരിലുള്ള 50,000 രൂപയുടെ ചെക്ക് മാതാപിതാക്കള്‍ക്ക് നല്‍കി. സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബത്തിന് നല്‍കിയത് വണ്ടിച്ചെക്കാണെന്ന് തെളിഞ്ഞു.
ഇതിനിടെ പെണ്‍കുട്ടിയുടെ മുത്തശ്ശി പയ്യന്നൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച പൊലീസ് നടപടിയും വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ