കോഴിക്കോട്: ശബരിമല സമരം സുവര്‍ണാവസരമെന്നും ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ള നടത്തിയ പ്രസംഗം പുറത്ത്. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് പുറത്തുവന്നത്.
ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന് പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള് പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള് വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള് മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന് പിള്ള പറയുന്നു.
തുലാമാസ പൂജയ്ക്കിടെ, ആചാരലംഘനമുണ്ടായാൽ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറയുന്നു. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചത്. കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നു താൻ പറഞ്ഞതായും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ഏറെ അസ്വസ്ഥനായാണ് തന്ത്രി വിളിച്ചത്. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചു. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാകും. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. അതാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്- ശ്രീധരൻ പിള്ള പറഞ്ഞു.
എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യുകയാണ് സിപിഎമ്മുകാർ. വിശേഷപൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോൾ യുവതികൾ കയറിയാൽ തന്ത്രി അതേപോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രിസമൂഹത്തിന് കൂടുതൽ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡൻറിലുമുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ