തിരുവനന്തപുരം: മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പൊലീസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പല ഘട്ടങ്ങളായാണ് ഇത്രയും പേരെ നിയമിക്കുക. നവംബര്‍ 14 മുതല്‍ ജനുവരി 16 വരെയാണ് ക്രമീകരണങ്ങള്‍. ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തും.
തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷ കര്‍ശനമാക്കുന്നത്. വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വിശദമായ സുരക്ഷാ പദ്ധതിയൊരുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഓരോഘട്ടത്തിലും ശബരിമലയില്‍ മൊത്തം നാലായിരത്തോളം പൊലീസുകാര്‍ ചുമതലയിലുണ്ടാകും. കൂടാതെ, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറല്‍ ജില്ലകളിലെ സ്ഥിരംസംവിധാനങ്ങള്‍ കൂടാതെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രത്യേക സുരക്ഷ.
ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്‌വേറുകളും ഉപയോഗിക്കും.
55 എസ്പി,എഎസ്പിമാരും 113 ഡിവൈഎസ്പിമാരും 1450 എസ്‌ഐ,എഎസ്‌ഐമാരും 12162 സിവില്‍ പൊലീസ് ഓഫീസര്‍മാരും 60 വനിതാ എസ്‌ഐമാരും 860 വനിതാ പൊലീസ് ഓഫീസര്‍മാരും സംഘത്തിലുണ്ടാകും.
പമ്പയില്‍ ഒരേസമയം 600 പൊലീസുകാരെ വിന്യസിക്കും. നിലയ്ക്കലില്‍ 500അംഗ സേനയെ വിന്യസിക്കും. സന്നിധാനത്തില്‍ തുടക്കത്തില്‍ 1100 പൊലീസുകാരെയും പിന്നീട് 1500പേരെയും വിന്യസിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ